വയനാട്ടിൽ കടുവകളുടെ എണ്ണം കൂടി: കടുവാ സങ്കേതങ്ങളെ പിന്നിലാക്കി സംസ്ഥാനത്ത് ഒന്നാമത്
വയനാട്ടിൽ കടുവകളുടെ എണ്ണം കൂടി: കടുവാ സങ്കേതങ്ങളെ പിന്നിലാക്കി സ്ഥാനത്ത് ഒന്നാമത്.
സി.വി.ഷിബു.
കൽപ്പറ്റ: കർണാടക – തമിഴ്നാട് സംസ്ഥാനങ്ങളുടെ വനമേഖലയോട് ചേർന്ന് കിടക്കുന്ന വയനാട്ടിൽ അടുത്തിടെയായി കടുവകളുടെ എണ്ണം വർദ്ധിച്ചു. കേരളത്തിലെ രണ്ട് കടുവാസങ്കേതങ്ങളെ പിന്നിലാക്കി എണ്ണത്തിൽ വയനാട് ഒന്നാമതെത്തി. സാഹചര്യങ്ങൾ അനുകൂലമായാൽ വയനാട് സംസ്ഥാനത്തെ മൂന്നാമത്തെ കടുവാ സങ്കേതമായേക്കും .
കേരള വനം വന്യജീവി വകുപ്പ് മുൻ സർവ്വേകൾക്ക് ഉപരിയായി രാജ്യത്ത് ആദ്യമായി സ്വമേധയാ ആവിഷ്കരിച്ച് നടപ്പാക്കിയ ഒളികാമറ വഴിയുള്ള നിരീക്ഷണ സംവിധാനത്തിലൂടെയാണ് പുതിയ വിവരങ്ങൾ ലഭിച്ചത്. ഇതനുസരിച്ച് വയനാട്ടിൽ 84 കടുവകൾ ഉണ്ട്. എന്നാൽ കേരളത്തിലെ നിലവിലെ കടുവ സങ്കേതങ്ങളായ പെരിയാറും പറമ്പിക്കുളവും 25 വീതം കടുവകൾ മാത്രമെ ഉള്ളൂ. 2017-18 മുതൽ 2018- 19 വരെ നടത്തിയ ഒന്നര വർഷം നീണ്ട നിരീക്ഷണ സംവിധാനമനുസരിച്ച് 2018 ഡിസംബറിലാണ് നിരീക്ഷണം പൂർത്തിയായത്. ഇതനുസരിച്ച് കേരളത്തിലാകെ 176 കടുവകൾ ഉണ്ട്. ഒരു വയസ്സിൽ താഴെയുള്ള കടുവക്കുട്ടികളെ കണക്കിൽപ്പെടുത്തിയിട്ടില്ല. അത് കൂടി ചേർത്താൽ ആകെ 250 ലധികം കടുവകൾ കേരളത്തിലുണ്ടാകും. മാവോയിസ്റ്റ് ഭീഷണി ഉള്ളതിനാൽ നിലമ്പൂർ സൗത്ത് നിലമ്പൂർ നോർത്ത് വനം ഡിവിഷനുകളിൽ ക്യാമറ സ്ഥാപിച്ചിരുന്നില്ല.
സംസ്ഥാനത്തെ 36 വനം ഡിവിഷനുകളിൽ മറ്റെല്ലായിടത്തും ഒളിക്യാമറ നിരീക്ഷണം നടത്തി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബി.എൻ. അഞ്ജൻ കുമാറിന്റെ നേതൃത്വത്തിലായിരുന്നു നിരീക്ഷണവും ഏകോപനവും .വയനാട് വന്യജീവി സങ്കേതത്തിനുള്ളിൽ 75 കടുവകളെയും സൗത്ത് വയനാട് വനം ഡിവിഷനിൽ നാല് കടുവകളെയും തോൽപ്പെട്ടി വന്യ ജീവി സങ്കേതം ഉൾപ്പെട്ട നോർത്ത് വയനാട് വനം ഡിവിഷനിൽ അഞ്ച് കടുവകളെയും കണ്ടെത്തി. 1640 ക്യാമറകളാണ് വനത്തിനുള്ളിൽ സജ്ജീകരിച്ചത്. ക്യാമറയിൽ പതിഞ്ഞ രണ്ട് ലക്ഷം ചിത്രങ്ങളെ വിശദമായ പഠനത്തിന് വിധേയമാക്കിയാണ് കടുവകളുടെ എണ്ണം കണക്കാക്കിയത്. ഫോറസ്റ്റ് വാച്ചർ മുതൽ ഡി.എഫ്. ഒ. വരെയുള്ളവരെ ഉൾപ്പെടുത്തി ഇതിനായി രൂപീകരിച്ച സംഘത്തിന് പ്രത്യേക പരിശീലനം നൽകിയാണ് നീരീക്ഷണവും കണക്ക് കൂട്ടലും നടത്തിയത്.
Leave a Reply