March 28, 2024

എലിപ്പനി പ്രതിരോധം: ഇനി ശനിയാഴ്ചകള്‍ ഡോക്‌സി ഡേ

0
Sucheekaranam Sambadhicha Yogathil Mla Samsarikunnu.jpg

പ്രളയാനന്തരം കണ്ടുവരുന്ന മാരകരോഗമായ എലിപ്പനി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 17 മുതല്‍ ശനിയാഴ്ചകളില്‍ എലിപ്പനി പ്രതിരോധ ഗുളിക വിതരണത്തിനും ബോധവല്‍ക്കരണത്തിനുമായി ഡോക്‌സി ഡേ ആചരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന്  വീടുകളിലേക്ക് മടങ്ങിയവര്‍ക്കും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും ഗുളിക ലഭിക്കുന്നതാണ്. മുതിര്‍ന്നവര്‍ 100 എം.ജി യുടെ 2 ഗുളികകള്‍ ആഴ്ചയിലൊരിക്കല്‍ കഴിക്കണം. പ്രളയാനന്തര രക്ഷാശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും നിരന്തരം മലിനജല സമ്പര്‍ക്കമു ള്ളവരും ഡോക്‌സിസൈക്ലിന്‍ ഗുളിക അഞ്ചുദിവസം തുടര്‍ച്ചയായി കഴിക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെയും ആശാ പ്രവര്‍ത്തകരുടെയും നേരിട്ടുള്ള നിരീക്ഷണത്തില്‍ ഗുളിക കഴിച്ചു എന്ന് ഉറപ്പുവരുത്തും. ഡോക്‌സി ഡേയുടെ ജില്ലാതല ഉദ്ഘാടനം 17 ന് രാവിലെ 10.30 ന് മാനന്തവാടി  മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പൊതു ജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലും ഡോക്‌സിസൈക്ലിന്‍ വിതരണ ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
ഖാദി ഓണം മേള തുടങ്ങി
ഖാദി ഓണം മേളയുടെ ജില്ലാതല ഉല്‍ഘാടനം കല്‍പറ്റ ഖാദി ഷോറൂമില്‍ നടന്നു. കല്‍പറ്റ നഗരസഭാ കൗണ്‍സിലര്‍  കെ.ടി. ബാബു ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ.പി. ദിനേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍, മാനേജര്‍ എം. ആയിഷ, വിനോദ് കരിമാനി,  കെ.വിനു, ദിലീപ് കുമാര്‍, അഷറഫ് എന്നിവര്‍ സംബന്ധിച്ചു.  സപ്തംബര്‍ 10 വരെ നടക്കുന്ന മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് ലഭ്യമാണ്. സര്‍ക്കാര്‍  അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യം ലഭിക്കും. മരച്ചക്കിലാട്ടിയ എള്ളെണ്ണ , ശുദ്ധമായ തേന്‍ ,വിവിധയിനം സോപ്പുകള്‍ തുടങ്ങിയ ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.
പോരാട്ടത്തോടെ ദുരന്തനിവാരണ സേന
     അതിശക്തമായ മഴയില്‍ ഒറ്റപ്പെട്ട ജില്ലക്ക് പോരാട്ട വീര്യമേകി ദേശീയ ദുരന്തനിവാരണ സേനയും. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട പുത്തുമലയില്‍ ദുരന്തനിവാരണ സേനയുടെ ഇടപെടല്‍ ഏറെ സഹായകമായി. പ്രദേശത്ത് മണ്ണിനടിയിലകപ്പെട്ടുപോയവരെ കണ്ടെത്താന്‍ നടത്തിയ തിരച്ചലില്‍ ദുരന്തനിവാരണ സേനയുടെ ഇടപെടല്‍ നിര്‍ണ്ണായകമായിരുന്നു. ദുര്‍ഘടമായ കാലാവസ്ഥയെ അതിജീവിച്ചും വിവിധ സേനകളുടെ പങ്കാളിത്തതോടെ നടത്തിയ തിരച്ചലില്‍ 10 മൃതദേഹങ്ങള്‍ കണ്ടെടുക്കാനും കഴിഞ്ഞു. ആഗസ്റ്റ് എട്ടിന് രാത്രിയോടെയാണ് ഡെപ്യുട്ടി കമാന്‍ഡന്റ് ടി.എം ജിതേഷിന്റെ നേതൃത്വത്തിലുള്ള 25 പേരടങ്ങുന്ന ആദ്യസംഘം ജില്ലയിലെത്തിയത്. മഴ ശക്തമായതിനെ തുടര്‍ന്ന് ആഗസ്റ്റ് ഒന്‍പതിനു രാവിലെ തന്നെ 100 പേരടങ്ങുന്ന രണ്ടാമത്തെ സംഘവും ജില്ലയിലെത്തി. ആദ്യഘട്ടത്തില്‍ സേനയിലെ 50 പേരെയും പുത്തുമല ദൗത്യത്തിന് നിയോഗിച്ചു. ബാക്കിയുള്ള അംഗങ്ങള്‍ മൂന്നു സംഘങ്ങളായി മാനന്തവാടി, പനമരം, പടിഞ്ഞാറത്തറ ഭാഗങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. വെള്ളം കയറി ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് റബ്ബര്‍ ബോട്ടുകളില്‍ ഭക്ഷണമെത്തിച്ചു. മാനന്തവാടി കാളിന്ദി നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കോളനികളിലെ നൂറോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റാനും ദുരന്തനിവാരണ സേനയ്ക്കു കഴിഞ്ഞു. മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെട്ട പൊഴുതന, അച്ചൂരം, തിരുനെല്ലി തുടങ്ങിയ ഇടങ്ങളിലെ റോഡിലെ തടസ്സങ്ങള്‍ മാറ്റാനും സംഘത്തിന്റെ സഹായമുണ്ടായി.  മഴ കുറഞ്ഞതോടെ മാനന്തവാടി ഒഴികെയുള്ള സ്ഥലങ്ങളിലെ സേനാംഗങ്ങളെ കൂടി മുത്തുമലയില്‍ നിയോഗിച്ചു. ഇതോടെ 100 പേരടങ്ങുന്ന സംഘം പുത്തുമല ദൗത്യത്തില്‍ സജീവമായിട്ടുണ്ട്. ഉരുള്‍പൊട്ടലിന്റെ ഉത്ഭവ സ്ഥാനങ്ങളിലും സംഘം തിരച്ചില്‍ നടത്തി. ഓരോ ദിവസവും രാവിലെ ആറുമണിയോടെ തുടങ്ങുന്ന തിരച്ചില്‍ ഏറെ വൈകിയാണ് അവസാനിക്കുക. മഴ ശാന്തമായതോടെ മാനന്തവാടിയില്‍ തുടരുന്ന സംഘം വ്യാഴാഴ്ച വൈകീട്ടോടെ തിരിച്ചു പോയി. ബാക്കിയുള്ള 100 പേര്‍ പുത്തുമലയില്‍ തുടരുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *