നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.
മഞ്ഞപ്പട്ടും മയിൽപീലിയും ഓടക്കുഴലുമായി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും ഭക്ത സഹസ്രങ്ങളെ കൃഷ്ണ ലീലകളിൽ ആറാടിച്ചു.പുരാണ ഇതിഹാസ സംഭവങ്ങളെ അനുസ്മരിച്ചുള്ള വിവിധ നിശ്ചല ദൃശ്യങ്ങൾ ശോഭ യാത്രകൾക്ക് മിഴിവേകി.വിവിധ വാദ്യമേളങ്ങളും കാവടിയും അമ്മൻകുടവും ശോഭ യാത്രകളെ ഭക്തി സാകന്ദ്രമാക്കി മാറ്റി. ജില്ലയിൽ 200 ൽ അധികം ശോഭയാത്രകളാണ് ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടന്നത്.ജില്ലയിലെ ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പ്രത്യേക പൂജകളുണ്ടായി.വിവിധ ബാലഗോകുലങ്ങൾ ചേർന്ന് മാനന്തവാടിയിൽ മഹാശോഭയാത്ര നടത്തി.ദ്വാരക, തോണിച്ചാൽ, താഴെയങ്ങാടി ഹനുമാൻ കോവിൽ, കമ്മന, പെരുവക, കൊയിലേരി, വള്ളിയൂർക്കാവ്,കമ്മന കൃഷ്ണഗിരി ക്ഷേത്രം, പിലാക്കാവ്, കണിയാരം, തലപ്പുഴ, അമ്പുകുത്തി, എരുമത്തെരുവ്, ഒഴക്കോടി, പാലാകുളി, തവിഞ്ഞാൽ, അഗ്രഹാരം, അമ്പലവയൽ, ഒണ്ടയങ്ങാടി എന്നിവിടങ്ങളിലുള്ള ചെറുശോഭായാത്രകൾ വൈകീട്ട് അഞ്ച് മണിയോടെ താഴയങ്ങാടി മരിയമ്മൻ ക്ഷേത്രത്തിൽ സംഗമിച്ചു.തുടർന്ന് മഹാശോഭ യാത്രയായി നഗരപ്രദക്ഷിണം നടത്തിയ ശേഷം എരുമത്തെരുവ് കാഞ്ചികാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ സമാപിച്ചു.പ്രസാദ വിതരണവും ഉണ്ടായി.ഡോ. പി.നാരായണൻ നായർ ഗോകുല പതാക കൈമാറി ഉദ്ഘാടനം ചെയ്തതോടെയാണ് ശോഭയാത്ര തുടങ്ങിയത്.ബാലഗോകുലം ജില്ലാ കാര്യദർശി സുരേഷ് ചൊവ്വ,ആഘോഷ കമ്മറ്റി ചെയർമാൻ സി.കെ.ഉദയൻ,കൺവീനർ പുനത്തിൽ രാജൻ, കെ.വേണുഗോപാൽ, പുനത്തിൽ കൃഷ്ണൻ, കെ.വി.സനൽകുമാർ, സന്തോഷ് ജി.നായർ, പി.പരമേശ്വരൻ, കെ.പ്രദീപ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply