വയനാട്ടിൽ നിന്നും പുതിയ ഇനം ഓർക്കിഡ് കണ്ടെത്തി
കേരളത്തിന്റെ ജൈവവൈവിധ്യത്തിലേക്ക് പുതിയൊരു അതിഥി കൂടി. എളിമ്പില്ലേരി വനമേഖലയോട് ചേർന്ന് കിടക്കുന്ന പുൽമേടുകളിലെ ഈർപ്പമേറിയ പാറകൂട്ടങ്ങൾക്കരികിലായിട്ടാണ് ഓർക്കിഡ് കുടുംബത്തിൽ പെട്ട പെരിസ്റ്റൈലസ് പാരിഷി എന്ന സസ്യത്തെ ശവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞത്. കിഴക്ക് ഏഷ്യൻ രാജ്യങ്ങളിലും, ഹിമാലയത്തിലും മാത്രം സാന്നിധ്യമറിയിച്ചിരുന്ന ഈ ഓർക്കിഡിന്റെ ഇന്ത്യൻ മുനമ്പിലെ ആദ്യത്തെ രേഖപ്പെടുത്തലാണിത്. കൽക്കത്തയിൽ ജനിച്ച, ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞനായ സി.എസ്.പി പരിഷിന്റെ നാമധേയത്തിലാണ് 1874 കാലഘട്ടത്തിൽ ഈ സസ്യം രേഖപ്പെടുത്തിയിട്ടുള്ളത്. വയനാട് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സീനിയർ ഡയറക്ടർ ഡോ. എൻ. അനിൽകുമാർ, സീനിയർ ടെക്‌നിക്കൽ ഓഫീസർ സലിം പിച്ചൻ, ആലപ്പുഴ സനാതന ധർമ്മ കോളേജ് അദ്ധ്യാപകൻ ഡോ. ജോസ് മാത്യു, തിരുവനന്തപുരം ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനിലെ ഗവേഷകൻ ഡോ. എം. സലീം എന്നിവരടങ്ങുന്ന ഗവേഷണ സംഘമാണ് പശ്ചിമഘട്ട മലനിരകളിലെ കണ്ടെത്തലിനു പിന്നിൽ. ചെറുകിഴങ്ങുകളും നേർത്ത തണ്ടുകളും ക്രീം വർണ്ണത്തിലുള്ള പൂക്കളും വലിപ്പമേറിയ കേസരങ്ങളുമുള്ള ഈ വാർഷിക സസ്യം മഴക്കാലത്തിന്റെ ആരംഭത്തോട് കൂടി വളർന്നു മഴ മാറുന്നത് തോട് കൂടി ജീവിതചക്രം അവസാനിപ്പിക്കുന്നു. കൂടാതെ ഈ വിഭാഗത്തിൽപ്പെട്ട 7 ഓളം സ്പീഷ്യസുകൾ കേരളത്തിൽ വിവിധ മേഘലകളായി കണ്ട് വരുന്നുണ്ട്. വർഷങ്ങളായുള്ള നിരന്തര പഠനങ്ങളിലൂടെ ഒട്ടനവധി സസ്യങ്ങളെ വയനാടൻ വനമേഖലയിൽ നിന്നും ശാസ്ത്രലോകത്തിന് മുൻപിലെത്തിക്കാൻ സലിം പിച്ചൻ അടക്കമുള്ള ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്. ഈ കണ്ടെത്തലോടെ 186 ഇനം ഓർക്കിഡുകളുടെ സാന്നിധ്യം വയനാട്ടിലുള്ളതായും രേഖപ്പെടുത്തപ്പെട്ടു. കേരളത്തിൽ ആകമാനമുള്ള ഓർക്കിഡുകളുടെ എഴുപത് ശതമാനത്തോളം വയനാട്ടിലുണ്ടെന്നും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഓർക്കിഡുകളുടെ വിതരണം ഇവിടുത്തെ നിത്യഹരിതവനങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം വർദ്ധിപ്പിക്കുന്നുവെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
Leave a Reply