ബീനാച്ചി-പനമരം റോഡ് എത്രയും വേഗം പ്രാവര്‍ത്തികമാക്കും: ഐ സി ബാലകൃഷ്ണൻ എം എൽ എ
മന്ത്രിയെ തടഞ്ഞുവെന്ന് പൂതാടി ലോക്കൽ കമ്മിറ്റി പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അസംബന്ധമെന്നും എം എൽ എ
സുല്‍ത്താന്‍ബത്തേരി: ബീനാച്ചി-പനമരം റോഡ് എത്രയും വേഗം പ്രാവര്‍ത്തികമാക്കുകയെന്ന ഒറ്റലക്ഷ്യം മാത്രമെയുള്ളുവെന്നും, വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താല്‍പര്യമില്ലെന്നും ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പ്രസ്താവനയിൽ അറിയിച്ചു. റോഡ് പ്രവർത്തി വിലയിരുത്താൻ നടവയലിൽ സന്ദർശനം നടത്തിയ വകുപ്പ് മന്ത്രിയെ തടഞ്ഞുവെന്ന് പൂതാടി ലോക്കൽ കമ്മിറ്റി പ്രചരിപ്പിക്കുന്നത് അസംബന്ധമാണ്. മൂന്ന് മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന റോഡായതിനാലാണ് മൂന്ന് എം.എൽ എ മാരും അവിടെ എത്തിയത്. റോഡിൻ്റെ ശോച്യാവസ്ഥ താൻ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് മന്ത്രി സ്ഥലത്തെത്തിയത്. എം എൽ എ എന്ന രീതിയിൽ തൻ്റെ അവകാശം പ്രകടിപ്പിച്ചപ്പോഴാണ് മന്ത്രി സ്ഥലം സന്ദർശിച്ചതും
പ്രസ്തുത റോഡ് എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി നിരവധിഇടപെടൽ ഇതിനകം തന്നെ നടത്തിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കത്ത് നല്‍കുകയും, നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു. കോണ്‍ട്രാക്ടറെ മാറ്റി റോഡിന്റെ പ്രവൃത്തി വേഗത്തിലാക്കണമെന്ന ആവശ്യം നിരന്തരമായി ഉന്നയിച്ചെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കുകയും കത്ത് നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി വയനാട്ടില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയപ്പോള്‍ തന്നെ പ്രസ്തുത റോഡ് സന്ദര്‍ശിക്കുകയും ചെയ്തു. സന്ദര്‍ശനവേളയില്‍ റോഡിനെ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. റോഡിന്റെ പ്രവൃത്തി വേഗത്തിലാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. ബത്തേരിയില്‍ നിന്നും മാനന്തവാടി വഴി മട്ടന്നൂർ എയർപ്പോർട്ടിലേക്ക് എളുപ്പമായി എത്താനുള്ള പ്രധാനപാതയാണ് റോഡ് പ്രവർത്തി പൂര്‍ത്തിയാകാത്തത് കൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതിന്റെയടിസ്ഥാനത്തിലാണ് എം എല്‍ എ എന്ന നിലയില്‍ വിഷയം നിരന്തരമായി സര്‍ക്കാരിന്റെയും മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തി കൊണ്ടിരിക്കുന്നത്. മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബാലിശമായ ആരോപണങ്ങളുന്നയിക്കുന്ന സി പി എം പൂതാടി ലോക്കൽ കമ്മിറ്റി നടപടിയെ അംഗീകരിക്കാനാവില്ല. ബിനാച്ചി-പനമരം റോഡ് എത്രയും വേഗം പ്രാവര്‍ത്തികമാക്കണമെന്നതാണ് ആഗ്രഹം. അതിനായുള്ള പ്രവര്‍ത്തനം തുടരും. ആരും മന്ത്രിയെ തടയാൻ ശ്രമിച്ചിട്ടില്ലെന്നും, അത്തരത്തിലുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും എം.എൽ എ പറഞ്ഞു രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള ഇത്തരം പ്രസ്താവനകള്‍ ജനം തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply