സെറിബറൽ പാൾസിക്ക് ചികിത്സിക്കുന്നയാൾക്ക് മുച്ചക്ര വാഹനം കൊണ്ടുപോകാൻ വഴി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
സെറിബറൽ പാൾസിക്ക് ചികിത്സിക്കുന്നയാൾക്ക് മുച്ചക്ര വാഹനം കൊണ്ടുപോകാൻ വഴി നൽകണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ: സെറിബറൽ പാൾസി എന്ന അസുഖത്തിന് ചികിത്സ നടത്തുന്ന യുവാവിന് പഞ്ചായത്തിൽ നിന്നും ലഭിച്ച മുച്ചക്രവാഹനം കൊണ്ടുപോകുന്നതിന് വഴി നിർമ്മിച്ച് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
യുവാവിന്റെ വീട്ടുകാർ ഇപ്പോൾ ഉപയോഗിച്ച് വരുന്ന പാടവരമ്പ് കൈവശമുള്ള സ്വകാര്യ വ്യക്തികളുടെ അനുവാദത്തോടെ വാഹനം കടന്നു പോകുന്നതിനുള്ള സൗകര്യം ഒരുക്കി നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
കൽപ്പറ്റ പുഴമൂടി സ്വദേശി ദിവാകരൻ തന്റെ മകനു വേണ്ടി സമർപ്പിച്ച പരാതിയിലാണ് നടപടി. പത്താംക്ലാസ് വരെ മകനെ എടുത്തു കൊണ്ടുപോയാണ് പഠിപ്പിച്ചത്. മകന് പഞ്ചായത്തിൽ നിന്നും മുച്ചക്ര വാഹനം നൽകിയെങ്കിലും വഴിയില്ലാത്തതിനാൽ ഓടിക്കാൻ കഴിയുന്നില്ല.
ദിവാകരന്റെ മകൻ ഉപയോഗിക്കുന്ന വഴി രണ്ട് സ്വകാര്യ വ്യക്തികളുടെ അതിരിനോട് ചേർന്നാണ് കടന്നു പോകുന്നതെന്ന് വെങ്ങപ്പള്ളി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു . നിലവിൽ സ്ഥലം ഉടമകളുടെ നിലപാട് പരാതിക്കാരന് അനുകൂലമല്ല. എന്നാൽ ഉടമകൾ സ്ഥലം വിട്ടു നൽകാൻ തയ്യാറാണെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. പരാതി അടിയന്തിര പ്രാധാന്യം അർഹിക്കുന്നതാണെന്ന് കമ്മീഷൻ വിലയിരുത്തി. പരാതി പരിഹരിച്ച് വെങ്ങപ്പിള്ളി പഞ്ചായത്ത് സെക്രട്ടറി 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
Leave a Reply