സ്കൂൾ അധ്യാപകർ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഹാജരാകണം; ജില്ലാ കലക്ടർ
സ്കൂൾ അധ്യാപകർ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഹാജരാകണം; ജില്ലാ കലക്ടർ
നിര്‍ദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും
കൽപ്പറ്റ: ജില്ലയിലെ എല്‍പി, യുപി സ്‌കൂളുകളിലെ അധ്യാപകരെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് തടസ്സമില്ലാത്ത രീതിയിൽ അധ്യാപകരുടെ ജോലി സമയം ക്രമീകരിച്ചാണ് കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുള്ളത്. അധ്യാപകരെ സംബന്ധിച്ച വിവരം (അധ്യാപകരുടെ താമസസ്ഥലം, ഫോണ്‍ നമ്പര്‍) ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറാൻ നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ കണ്‍ട്രോള്‍ റൂമുകളിലേയ്ക്ക് ആവശ്യാനുസരണം അധ്യാപകരെ നിയോഗിക്കുക. അധ്യാപകരെ
അവരുടെ താമസസ്ഥലത്തിന് അടുത്തുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ തന്നെ നിയോഗിക്കേണ്ടതാണെന്നും, തുടര്‍ച്ചയായി ഒരാളെത്തന്നെ നിയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും നിർദേശിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ കണ്‍ട്രോള്‍ റൂമുകളിലേയ്ക്ക് നിയോഗിച്ചിട്ടുള്ള പോലീസ്, ആരോഗ്യ, റവന്യൂ വകുപ്പിലുള്ള ഉദ്യോഗസ്ഥര്‍ നിയോഗിച്ചുള്ള ജോലി കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ആഫീസര്‍, താലൂക്ക് തഹസില്‍ദാര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തി. തദ്ദേശ സ്ഥാപനത്തിലെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെട്ടവര്‍ ഓരോ ദിവസത്തേയും പോസിറ്റീവ് കേസുകള്‍, കോണ്‍ടാക്റ്റ് കേസുകള്‍ എന്നിവ വാര്‍ഡ് തലത്തില്‍ ശേഖരിച്ച് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ കണ്‍ട്രോള്‍ റൂമുകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണമെന്ന് നിർദേശം നൽകി.
കണ്‍ട്രോള്‍ റൂമുകളിലേയ്ക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് സെക്രട്ടറി/ നോഡല്‍ ഓഫീസര്‍ എന്നിവരുടെ നിര്‍ദേശാനുസരണം
പ്രവര്‍ത്തിക്കേണ്ടതാണെന്നും കൃത്യമായ കാരണങ്ങളില്ലാതെ ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ ജില്ലാ ദുരന്ത
നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്. ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണ്.
Leave a Reply