മാസങ്ങളായി തൊഴിലില്ല വേതനമില്ല ; പാചക തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ
മാസങ്ങളായി തൊഴിലില്ല വേതനമില്ല ; പാചക തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ
റിപ്പോർട്ട് : അഖില ഷാജി
കൽപ്പറ്റ: മാസങ്ങളായി തൊഴിലില്ലാത്തത് സ്കൂൾ പാചകതൊഴിലാളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൊറോണക്കാലത്ത് വിദ്യാലയങ്ങൾക്ക് താഴ് വീണതോടെ ഏറെ കഷ്ടതയിലാണ് നൂറുകണക്കിന് വരുന്ന പാചകതൊഴിലാളികളും. മറ്റു വരുമാന മാർഗങ്ങളൊന്നുമില്ലാതെ നിത്യ ചെലവിനായി ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് പാചക തൊഴിലാളികൾക്കിന്ന്. ഈ തൊഴിൽ മാത്രം ആശ്രയിച്ചു കഴിഞ്ഞവരാണ് കൂടുതലും പ്രതിസന്ധിയിലായതും. കൊറോണക്കു മുൻപുള്ള മാർച്ച് മാസത്തിലാണ് അവസാനമായി ശബളം ലഭിച്ചതും. പിന്നീട് 2000 രൂപ ലോക്ക് ഡൗൺ ആനുകൂല്യമായി ലഭിച്ചെങ്കിലും തൊഴിലില്ലാത്തതിന്റെ വിടവ് നികത്താൻ ഇവർക്ക് സാധിച്ചില്ല. വായ്പ തിരിച്ചടവ് മുടങ്ങുന്ന സ്ഥിതിയിലാണ് പലരുടെയും അവസ്ഥ. കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ മേഖലകളെല്ലാം കൂപ്പുകുത്തിയതോടെ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് തൊഴിലാളികളും. ലോക്ക് ഡൗണ്‍കാലത്ത് വിവാഹാഘോഷങ്ങളെല്ലാം പേരില്‍ മാത്രം ഒതുങ്ങിയപ്പോള്‍ പട്ടിണിയുടെ വക്കിലാണ് പാചകതൊഴിലാളികള്‍.
ജില്ലയില്‍ ഏതാണ്ട് അന്‍പതിനായിരത്തോളം പാചക തൊഴിലാളികളാണ് കോവിഡ് മൂലം പ്രതിസന്ധിയിലായത്.
ആദ്യ ലോക്ക് ഡൗണിനു ശേഷം ചെറിയ ഇളവുകള്‍ ഈ മേഖലയ്ക്ക് ലഭിച്ചിരുന്നുവെങ്കിലും രണ്ടാം ലോക് ഡൗണ്‍ വന്നതോടെ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍.
സ്‌കൂള്‍ കലോത്സവം തുടങ്ങി ചെറുതും വലുതുമായ ആഘോഷങ്ങളെല്ലാം ഇല്ലാതായതോടെ കേറ്ററിംഗ് ജോലിയും അവതാളത്തിലാണ്. പല ഹോട്ടലുകളും പിടിച്ചു നില്‍ക്കാന്‍ പറ്റാതെ അടച്ചുപൂട്ടി. നിരവധി പാചക തൊഴിലാളികളും വാടക വീടുകളിലാണ് കഴിയുന്നത്. പണം വായ്പയെടുത്തും മറ്റുമാണ് പല തൊഴിലാളികളും കാറ്ററിംങ്ങ് നടത്തിയിരുന്നത്. ഇപ്പോള്‍ ലോണ്‍ അടക്കാന്‍ കഴിയാത്ത സ്ഥിതിയായി. സ്‌കൂളുകളിലെ പഠനം ഓണ്‍ലൈനായതോടെ സ്മാര്‍ട്ട്‌ഫോണും റീചാര്‍ജിങ്ങും അധിക ചിലവായത് ഇത്തരക്കാര്‍ക്ക് ഇരുട്ടടി ആയി.
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാം എന്ന് കരുതിയാലും അവിടെയും ആളുകളെ കുറയ്ക്കാന്‍ നോക്കുകയാണ് ഉടമകള്‍. ആശുപത്രി കേന്റിംഗ് പോലും ഇപ്പോള്‍ അടച്ചുപൂട്ടി തൊഴിലാളികളുടെ ജോലിക്ക് തന്നെ ഭീഷണിയായാണ് നില്‍ക്കുന്നത്.
പാചക തൊഴിലാളികളെ ഒരു തൊഴിലാളികളായി അംഗീകരിക്കണമെന്നും മറ്റുള്ള മേഖലകളിലേക്ക് സര്‍ക്കാരിന്റെ സഹായം എത്തിക്കുമ്പോള്‍ ഏറെ പ്രയാസം അനുഭവിക്കുന്ന പാചക മേഖലയിലേക്കും സര്‍ക്കാരിന്റെ സഹായം എത്തിച്ചു തൊഴിലാളികളെ കടക്കെണിയില്‍ നിന്നും മരണത്തില്‍നിന്നും രക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്‌സ് യൂണിയൻ ആവിശ്യപ്പെട്ടിരുന്നു.
സ്കൂൾ തുറക്കാൻ ഇനിയും വൈകുന്നത് പാചക തൊഴിലാളികളുടെ ആശങ്കയും പ്രതിസന്ധികളും വർധിക്കുകയാണ്.
Leave a Reply