പൂഴിത്തോട് – ബദൽ റോഡ് യാഥാർത്ഥ്യമാക്കുവാൻ ഇടപെടണം; രാഹുൽ ഗാന്ധിക്ക് നിവേദനം നൽകി
പൂഴിത്തോട് – ബദൽ റോഡ് യാഥാർത്ഥ്യമാക്കുവാൻ ഇടപെടണം; രാഹുൽ ഗാന്ധിക്ക് നിവേദനം നൽകി
പടിഞ്ഞാത്തറ: പണിതുടങ്ങിയിട്ട് ഇരുപത്തേഴ് വർഷങ്ങൾ കഴിഞ്ഞിട്ടും പണി തീരാത്ത പൂഴിത്തോട് ബദൽ റോഡ് യാഥാർത്ഥ്യമാക്കുവാൻ വയനാട് എം.പി.രാഹുൽ ഗാന്ധി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ട് പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് വികസന സമിതി അദ്ദേഹത്തിന് നിവേദനം നൽകി. പ്രളയക്കാലത്ത് വയനാട് ഒറ്റപ്പെട്ടുന്നത് തടയുവാനും ദിനംപ്രതി ചുരത്തിൽ അനുഭവപ്പെടുന്ന
മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുവാനും ഈ ബദൽ റോഡ് പൂർത്തിയാക്കേണ്ടത് അങ്ങേയറ്റം അനിവാര്യമണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.ബദൽ റോഡുകളിൽ പ്രഥമ പരിഗണന ലഭിച്ച 70 ശതമാനം പണി പൂർത്തീകരിച്ച റോഡാണിത്. കേന്ദ്രത്തിൻ്റെ അനുമതി ലഭിച്ചാൽ ആറ് മാസം കൊണ്ട് ചുരുങ്ങിയ ചിലവിൽ പൂർത്തികരിക്കുവാൻ കഴിയും. നിർദ്ദിഷ്ട മേപ്പാടി തുരങ്ക പാതയ്ക്ക് കേന്ദ്രത്തിൻ്റെ അനുമതി ലഭിച്ച് പണി പൂർത്തികരിക്കുവാൻ 5 വർഷമെങ്കിലും കൂടിയേ തീരൂ. സംസ്ഥാന ഗവൺമെൻ്റ് പടിഞ്ഞാറത്തറ ബദൽ റോഡിനു വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മുൻ മന്ത്രി റ്റി.പി.രാമകൃഷ്ണൻ പത്രക്കാരെ അറിയിച്ച വിവരമാണിത്. ബഹുമാനപ്പെട്ട എം.പി.രാഹുൽ ഗാന്ധിയുമായി നിവേദക സംഘം നടത്തിയ ചർച്ചയിൽ കല്പറ്റ എം.എൽ എ റ്റി.സിദ്ദിഖ്, എ.ഐ സി.സി.ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി തുടങ്ങിയവരും പങ്കെടുത്തു.ഇരുവരും ഈ റോഡിൻ്റെ പ്രാധാന്യം രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയത്തിൽ ഉടനടി ഇടപെട്ട് വേണ്ടത് ചെയ്യുമെന്ന് നിവേദകസംഘത്തിന് എം.പി.ഉറപ്പു നൽകി. ബദൽ റോഡ് വികസന സമിതി ചെയർമാൻ കെ.എ.ആൻ്റണി, കെ.പി.സി.സി സെക്രട്ടറി എൻ.കെ.വർഗീസ്, എം.അബ്ദുൽ റഹിമാൻ തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്.
Leave a Reply