മഴയെ അരങ്ങിലെത്തിച്ച ഗിരീഷ് കാരാടിക്ക് വിജയം സമ്മാനിച്ച് വിദ്യാർത്ഥികളുടെ ഗുരു വന്ദനം.
പനമരം: മഴ പ്രമേയമാക്കി അരങ്ങിലെത്തിയ രണ്ട് നാടകങ്ങൾക്കും ജില്ലാ കലോത്സവത്തിൽ വിജയം. യു.പി.വിഭാഗം നാടക മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചത് മഴയെ നാടക രൂപത്തിൽ വേദിയിലെത്തിച്ചതിനാണ്.പ്രശസ്ത നാടക സംവിധായകൻ ഗിരീഷ് കാരാടിയാണ് ഒന്നാം സ്ഥാനം നേടിയ ദയാപുരത്തെ സ്വർണ്ണ പക്ഷിയുടെയും രണ്ടാം സ്ഥാനം നേടിയ അലാക്കിന്റെ മഴയുടെയും സംവിധായകൻ.
പടിഞ്ഞാറത്തറ എ.യു.പി.സ്കൂളിലെ വിദ്യാർത്ഥികളാണ് ദയാപുരത്തെ സ്വർണ്ണ പക്ഷി അരങ്ങിലെത്തിച്ചത്. സത്യത്തിനെതിരെ ഏതെങ്കിലും നാട്ടിൽ എന്തെങ്കിലും നടന്നാൽ അവിടെ പ്രകൃതിക്ക് പോലും അത് സഹിക്കില്ല. ചതിയും വഞ്ചനയും നടമാടിയ ദയാപുരത്ത് മഴയില്ലാതായി. അദ്ഭുത സിദ്ധിയുള്ള സ്വർണ്ണ പക്ഷി എവിടെ എത്തിയാലും അവിടെ ഐശ്വര്യവും വരുന്നു.അങ്ങനെ ദയാപുരത്ത് മഴ പെയ്യുന്നതിനായി സ്വർണ്ണ പക്ഷിയെ ദയാപുരത്ത് എത്തിക്കുന്നു. പക്ഷി യെത്തിയതോടെ അവിടെ നല്ല മഴ പെയ്യുന്നു. പടിഞ്ഞാറത്തറ എ.യു.പി യിലെ പത്ത് കുട്ടികൾ അഭിനയിച്ച നാടകത്തിന്റെ രചന രമേശ് കാവിലാണ് നിർവ്വഹിച്ചത്. ഈ നാടകത്തിലെ അഭിനയത്തിന് കൃഷ്ണ ഗായത്രിക്ക് ഏറ്റവും നല്ല നടിക്കുള്ള പുരസ്കാരവും ലഭിച്ചു.
രണ്ടാം സ്ഥാനം നേടിയ അലാക്കിന്റെ മഴയിലെ അഭിനയത്തിന് കുപ്പാടി ജി.എച്ച്.എസിലെ ജിസൺ ദേവസ്യക്ക് ഏറ്റവും നല്ല നടനുള്ള പുരസ്കാരവും ലഭിച്ചു. ചെറ്റ കുടിലിൽ താമസിക്കുന്ന യു.പി.സ്കൂൾ വിദ്യാർത്ഥിയായ ബാലൻ മഴയത്ത് ചോർന്നൊലിക്കുന്ന വീട്ടിൽ താമസിക്കുന്നു. കുടയില്ലാത്ത കുട്ടി ഓട്ട മത്സരത്തിൽ കുട സമ്മാനമുണ്ടന്നറിഞ് ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതും സമ്മാനം നേടുന്നതുമാണ് നാടകത്തിന്റെ പ്രമേയം. നായകനായ ബാലനെയാണ് ജിസൺ അവതരിപ്പിച്ചത്.
യു.പി.വിഭാഗം നാടകത്തിന്റെ ഫലം വന്നപ്പോൾ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും നാടകചാര്യനായ ഗിരീഷ് കാരാടിയുടെ ചുറ്റും കൂടി.
Leave a Reply