യു.എ.പി.എ ചുമത്തപ്പെട്ട് ജയലിൽ കഴിയുന്ന ഇബ്രാഹിമിന്റെ മോചനം കാത്ത് കുടുംബം ; മനുഷ്യാവകാശ, രാഷ്ട്രീയ പ്രവർത്തകരും രംഗത്ത്
യു.എ.പി.എ ചുമത്തപ്പെട്ട് ജയലിൽ കഴിയുന്ന ഇബ്രാഹിമിന്റെ മോചനം കാത്ത് കുടുംബം ; മനുഷ്യാവകാശ, രാഷ്ട്രീയ പ്രവർത്തകരും രംഗത്ത്
കൽപ്പറ്റ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റിലായി ആറ് വർഷമായി വിയ്യൂർ ജയിലിൽ കഴിയുന്ന മേപ്പാടി സ്വദേശി ഇബ്രാഹിമിന്റെ മോചനം കാത്ത് കുടുംബം. 2015 ലാണ് കച്ചവട സ്ഥാപനത്തിൽ കൂലിത്താെഴിലാളി ആയിരുന്ന ഇദ്ദേഹത്തെ പോലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റുകളായ രൂപേഷ്, കന്യ തുടങ്ങിയവർ വെള്ളമുണ്ടയിലെ പോലീസ് ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയ കേസിൽ ഗൂഢാലോചനക്ക് കൂട്ടു നിന്നെന്ന കേസിലാണ് ഇബ്രാഹിമിനെ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്യുന്നത്.
6 വര്‍ഷമായി മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി വിചാരണത്തടവുകാരനായി കഴിയുന്ന എന്‍.കെ.ഇബ്രാഹിം മറ്റാെരു സ്റ്റാൻ സ്വാമിയാകുമോ എന്ന ചോദ്യവുമായി മനുഷ്യാവകാശ രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തിയിരിക്കുകയാണ്. ദീര്‍ഘകാലമായി വിചാരണയില്‍ കഴിയുന്ന യുഎപിഎ ചുമത്തപ്പെട്ട പ്രതികള്‍ക്ക് ജാമ്യത്തിന് അവകാശമുണ്ടെന്ന കോടതി വിധികളും പരിഗണിക്കപ്പെടുന്നില്ലെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി.പി. റഷീദ് പറയുന്നു.
സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമാണെന്ന നിലപാട് സ്വീകരിക്കുന്ന സി പി എമ്മിനു കേരളത്തിലെ രാഷ്ട്രീയത്തടവുകാരുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നും ആക്ഷേപമുയരുന്നുണ്ട്. ഹൃദ്രോഗവും പ്രമേഹവുമുള്ള ഇബ്രാഹിന്റെ ആരോഗ്യനില മോശമാണെന്ന് കുടുംബം പറയുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉയർത്തി കാട്ടി ബന്ധുക്കൾ നിരവധി തവണ ജാമാപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇബ്രാഹിമിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ കെ. ജമീല മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ല. വിയ്യൂര്‍ ജയിലില്‍ ഇബ്രാഹിമിന് കൃത്യമായ ചികിത്സ കൊടുക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ പല്ലുകള്‍ പൂര്‍ണമായും എടുത്തു മാറ്റേണ്ടിവന്നതായും ബന്ധുക്കള്‍ പറയുന്നു.
Leave a Reply