പ്രാഥമിക ആരോഗ്യ കേന്ദ്രം ഉദ്ഘാടനം; പ്രതിഷേധവുമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി
പ്രാഥമിക ആരോഗ്യ കേന്ദ്രം ഉദ്ഘാടനം; പ്രതിഷേധവുമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി
കൽപ്പറ്റ : സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട് മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിനായുള്ള പുതിയ കെട്ടിടം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും .എന്നാൽ പ്രാഥമിക കേന്ദ്രത്തിലെ അടിസ്ഥാനസൗകര്യങ്ങളെ ചൊല്ലി ശക്തമായ പ്രതിഷേധവുമായിട്ടാണ് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി എത്തിയിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനത്തെയോ മണ്ഡലം എം എൽ എ യോ അറിയാതെയാണ് സംസ്ഥാന സർക്കാർ സ്വയം ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് പറഞ്ഞു. മുകളിലുള്ളവർ തീരുമാനിക്കുകയും ഞങ്ങൾ അനുസരിക്കുകയും അല്ലല്ലോ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്തിന് വിട്ട് കിട്ടിയ സ്ഥാപനമാണ് പി എച്ച്സി. എന്നാൽ പഞ്ചായത്തിനോട് യാതൊരുവിധ അഭിപ്രായമോ സർക്കാർ ചോദിച്ചിട്ടില്ല. കൂടാതെ 15 ലക്ഷം രൂപ പഞ്ചായത്ത് സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി വകയിരുത്തിട്ടുണ്ട്. . അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടി പൊതുജനങ്ങളുമായി സഹകരിച്ചുകൊണ്ട് ആശുപത്രിയിലേക്ക് ആവശ്യമായ എക്യുമെസിനായി സ്പോൺസർമാരെ കണ്ടെത്തി പഞ്ചായത്ത് വേണ്ട നടപടി സ്വീകരിച്ചു വരുന്നുണ്ട് . എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ യാതൊരുവിധ മാനദണ്ഡവും ഇല്ലാതെയാണ് മുഖ്യമന്ത്രി നാളെ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പുറംമോടി ആയി കാണുന്ന കെട്ടിടമല്ലാതെ അതിനകത്ത് യാതൊരു വിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടില്ല. കെട്ടിടത്തിൽ വൈദ്യുതി സൗകര്യം പോലും ലഭ്യമായിട്ടില്ല കെട്ടിടത്തിന്റെ പുറം ഭാഗം നിറയെ കാടുമൂടിക്കിടക്കുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനുവേണ്ടി പേരിനൊരു ഉദ്ഘാടനം എന്ന നിലയിലാണ് മൂപ്പൈനാട് പ്രാഥമികാരോഗ്യകേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്ന തായും പഞ്ചായത്ത് ഭരണസമിതി പറഞ്ഞു.
നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഒന്നര കോടി രൂപ ഇതിനായി ചെലവിട്ടു.കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ഏജന്‍സി. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം ദൗത്യം മൂന്നാം ഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന ആതുരാലയമാണ് മൂപ്പൈനാട്. കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് പുതിയ കെട്ടിട നിര്‍മ്മാണം. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് രണ്ടു നിലകളിലായി 16,140 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് കെട്ടിടം. താഴെ നിലയില്‍ 8,285 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തിലായി ഒ.പി ടിക്കറ്റ് കൗണ്ടര്‍, പ്രീ ചെക്കപ്പ് മുറി, 3 ഒ.പി റൂമുകള്‍, കാത്തിരിപ്പ് സ്ഥലം, മുലയൂട്ടല്‍ കേന്ദ്രം, കുത്തിവെപ്പ് ഏരിയ, അന്വേഷണം- രജിസ്‌ട്രേഷന്‍- റെക്കോര്‍ഡ് റൂം, ഡ്രസ്സിങ് റൂം/ മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ലബോറട്ടറി, നഴ്‌സസ് സ്റ്റേഷന്‍, ഫാര്‍മസി, മരുന്ന് സൂക്ഷിക്കുന്ന മുറി, ഇഞ്ചക്ഷന്‍ റൂം, ടോയ്‌ലറ്റ് ബ്ലോക്ക്, നിരീക്ഷണ മുറി, സ്ത്രീ- പുരുഷ ജീവനക്കാര്‍ക്ക് പ്രത്യേകം വസ്ത്രം മാറാനുള്ള മുറികള്‍, നെബുലൈസേഷന്‍ കോര്‍ണര്‍, ശ്വാസ്/ആശ്വാസ്/പാലിയേറ്റീവ് റൂം എന്നിവയുണ്ട്. ഒന്നാമത്തെ നിലയില്‍ ഓഫീസ് മുറി, ഫീല്‍ഡ് ജീവനക്കാരുടെ മുറി, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ 7,855 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഒരുങ്ങി. നിലവില്‍ വടുവഞ്ചാല്‍-ഊട്ടി റോഡില്‍ വില്ലേജ് ഓഫീസിന് സമീപം റവന്യൂ വകുപ്പിന്റെ കൈവശമുള്ള കെട്ടിടത്തിലാണ് മുപ്പൈനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം നിവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
നവമാധ്യമംവഴിയാണ് ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കുന്നതായി പഞ്ചായത്ത് ഭാരവാഹികൾ പോലും അറിയുന്നത്. ഇത്തരത്തിൽ നാടകം കളിച്ചു പ്രദേശവാസികളെ വിഡ്ഢികളാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഭരണസമിതി കൂട്ടിച്ചേർത്തു.
Leave a Reply