ക്ഷീണം മറന്ന് അദ്ധ്വാനം : വിശ്രമം കെ.എസ്. ആർ.ടി.സി. ബസിൽ: സൈന്യത്തിന്റെ ഇഷ്ടഭക്ഷണമില്ലാതെ മെനു .
കൽപ്പറ്റ: മഴക്കെടുതിയിൽ വയനാട്ടിലെത്തിയ സേനാംഗങ്ങളിൽ ഭൂരിഭാഗം പേരും വടക്കേ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇഷ്ടഭക്ഷണം ചപ്പാത്തിയും റൊട്ടിയും പരിപ്പും ഉരുളക്കിഴങ്ങും. എന്നാൽ
കഴിഞ്ഞ അഞ്ച് ദിവസമായി തങ്ങളുടെ ഭക്ഷണ മെനുവിനെ ക്കുറിച്ച് ആലോചിക്കാൻ പോലും കഴിഞ്ഞില്ലന്ന് രക്ഷാപ്രവർത്തനത്തിന് ശേഷം വിശ്രമത്തിലായിരുന്ന ഒരു സൈനികൻ പറഞ്ഞു. മലയാളിയുടെ ഭക്ഷണം ഇപ്പോൾ ഞങ്ങളും ഇഷ്ടപ്പെട്ടിരിക്കുന്നു.
ദേശീയ ദുരന്തനിവാരണ സേനയിലെ 51 പേർ ,നാവിക സേനയിൽ നിന്നുള്ള 31 പേർ, ആർമിയിൽ നിന്നുള്ള 84 പേർ എന്നിവരടക്കം ഏകദേശം 160 ലധികം സൈനികരാണ് വയനാട് ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
ഉരുൾപൊട്ടൽ ഉണ്ടായ സേട്ടക്കുന്ന്, അമ്മാറ, വൈത്തിരി , മക്കിമല തുടങ്ങിയ സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായ മാനന്തവാടി, പനമരം, കോട്ടത്തറ എന്നിവിടങ്ങളിലും ഇവർ ഫയർഫോഴ്സിനും നാട്ടുകാർക്കുമൊപ്പം രക്ഷാ പ്രവർത്തനത്തിനെത്തി. പലപ്പോഴും ഇവർ സഞ്ചരിക്കുന്ന ബത്തേരി ഡിപ്പോയിൽ നിന്നുള്ള കെ.എസ്. ആർ.ടി. സി. ബസ് തന്നെയാണ് ഇവരുടെ വിശ്രമ സ്ഥലം. എങ്കിലും ആർക്കും പരാതികളില്ല.
ബത്തേരി സ്വദേശി ബസ് ഡ്രൈവർ ജമാലുദ്ദീൻ ഇവർക്കൊപ്പം മുഴുവൻ സമയവും ഉണ്ട്. സേനാംഗങ്ങൾ ബസുകളിലും ഇവരുടെ രക്ഷാ ഉപകരണങ്ങൾ ലോറിയിലുമാണ് ദുരന്ത സ്ഥലത്ത് എത്തിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ അസിസ്റ്റൻറ് കമ്മാൻഡന്റ് രാജൻ ബാലുവിന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും സൈന്യം നടത്തുന്നത്.






Leave a Reply