സൈക്കിളിനായി ക്ലെമൻസി സ്വരുക്കൂട്ടി; കണ്ണീരൊപ്പാനായി നല്‍കി
ക്യാമ്പുകളില്‍ നിന്നു വീട്ടിലേക്ക് പോവാനൊരുങ്ങുന്ന തന്റെ പ്രായത്തിലുള്ള കുട്ടികളുടെ മുഖത്ത് നിറയുന്ന പുഞ്ചിരിയില്‍ ക്ലമന്‍സി ക്ലാരയ്ക്കും ഇനിയൊരു പങ്കുണ്ട്. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എ.യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ക്ലമന്‍സി സാറ സൈക്കിള്‍ വാങ്ങാന്‍ വര്‍ഷങ്ങളായി സ്വരുക്കൂട്ടിയ 4,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കേരളം അനുഭവിക്കുന്ന ദുരിതത്തില്‍നിന്നു കരകയറാന്‍ നിരവധി സഹായങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഇതിത്തിരി സ്‌പെഷ്യലാണ്. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാന്‍ നീക്കിവച്ച പണം മറ്റൊരു വ്യക്തിയുടെ പുഞ്ചിരിക്ക് കാരണമാവുമെങ്കില്‍ അതുതന്നെയാണ് എറ്റവും വലിയ ഹൃദയവിശാലതയെന്ന് ഈ കൊച്ചുമിടുക്കി കാട്ടിത്തരുകയാണ്. മേപ്പാടി കടച്ചിക്കുന്ന് എകാധ്യാപക വിദ്യാലയത്തിലെ അധ്യാപകനായ പിതാവ് ഇ.വി ജോര്‍ജും മാതാവ് ജിന്‍സിയും സഹോദരന്‍ ജോണ്‍ ബ്ലെസണും സാറയുടെ തീരുമാനത്തില്‍ അവള്‍ക്കൊപ്പമുണ്ട്. ജോര്‍ജ് തന്നെയാണ് സാറയുടെ ഈ തീരുമാനത്തിനു പിന്നിലും. സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം ഈ അവസരത്തില്‍ എന്തുചെയ്യണമെന്ന ജോര്‍ജിന്റെ ചോദ്യത്തിന് സംഭാവന നല്‍കാമെന്ന മറുപടിയാണ് സാറ നല്‍കിയത്. സമയം കളയാതെ കളക്ടറേറ്റിലെത്തി സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന് ഇതു കൈമാറി. ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട സാറയുടെ വിശാലമനസ്‌കതയ്ക്ക് ഏറെ സ്വീകാര്യത ലഭിച്ചു.
Leave a Reply