തണുപ്പകന്നു : കൃഷ്ണഗിരിയിലും വയനാട്ടിലും രഞ്ജി ക്രിക്കറ്റ് ചൂട്: സെമി ഫൈനൽ നാളെ
.
സി.വി.ഷിബു.
കല്‍പറ്റ: ശൈത്യകാലത്തെ തണുപ്പ് മാറിയതിനൊപ്പം വയനാട്ടിൽ രഞ്ജി ക്രിക്കറ്റിന്റെ ചൂടും പടർന്നു.
വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയം രഞ്ജി ട്രോഫിയം ടെ 'ചരിത്രത്തിലെ കേരളത്തിന്റെ ആദ്യത്തെ സെമി ഫൈനൽ പോരാട്ടത്തിനൊരുങ്ങി. കേരളത്തിന്റെ പേസ് മികവും വിദര്‍ഭയുടെ ബാറ്റിംഗ് കരുത്തുമായിരിക്കും കൃഷ്ണഗിരിയുടെ മൈതാനത്ത് ഏറ്റുമുട്ടുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇതേ മൈതാനിയില്‍ ഗുജറാത്തിനെതിരെ കാഴ്ചവച്ച ബൗളിംഗ് മികവ് നിലനിര്‍ത്താനായാല്‍ നിലവിലെ രഞ്ജി ചാമ്പ്യനുമായ വിദര്‍ഭയുടെ പുകള്‍പെറ്റ ബാറ്റിംഗ് വീരൻമാർ വിയര്‍ക്കും. ഒരു പക്ഷേ, രഞ്ജി ചരിത്രത്തില്‍ കേരളം മിനുക്കമുള്ള ഒരധ്യായം കൂടി എഴുത്തിച്ചേര്‍ത്തേക്കും
.
വ്യാഴാഴ്ച രാവിലെ 9.30നാണ് കൃഷ്ണഗിരിയില്‍ കേരളവും വിദര്‍ഭയുമായുള്ള പോരാട്ടത്തിനു തുടക്കമാവുക. . ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെ 113 റണ്‍സിനു കീഴടക്കി രഞ്ജി ചരിത്രത്തില്‍ ആദ്യമായി അവസാന നാലില്‍ ഇടം പിടിച്ചതിന്റെ ആവശത്തിലാണ് കേരളം. നാഗ്പൂരില്‍ ക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡിനെ ഒരു ഇന്നിംഗ്‌സിനും 115 റണ്‍സിനും തകര്‍ത്തതിന്റെ ത്രില്ലിലാണ് വിദര്‍ഭ. കഴിഞ്ഞവര്‍ഷം സൂറത്തില്‍ രഞ്ജി ക്വാര്‍ട്ടറില്‍ കേരളത്തെ അടിച്ചുപരത്തിയതിന്റെ ഊര്‍ജവും വിദര്‍ഭയുടെ സിരകളിലുണ്ട്. 412 റണ്‍സിനാണ് സൂറത്തില്‍ വിദര്‍ഭ കേരളത്തെ കീഴടക്കിയത്. ഒന്നാം ഇന്നിംഗ്‌സില്‍ 246-ഉം രണ്ടാം ഇന്നിംഗ്‌സില്‍ 507-ഉം റണ്‍സ് റണ്‍സാണ് വിദര്‍ഭ അടിച്ചുകൂട്ടിയത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി 341 റണ്‍സായിരുന്നു കേരളത്തിന്റെ സമ്പാദ്യം.
കൃഷ്ണഗിരിയില്‍ ഗുജറാത്തിനെതിരായ പോരില്‍ എട്ടു വീതം വീക്കറ്റ് നേടിയ പേസര്‍മാരായ ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവരിലാണ് വിദര്‍ഭയ്‌ക്കെതിരെ കൊമ്പുകോര്‍ക്കാനിറങ്ങുന്ന കേരളത്തിന്റെ പ്രതീക്ഷ. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിന്റെ അഭാവവും ടീമിനെ അലട്ടും. ഗുജറാത്തുമായുള്ള കളിയില്‍ കൈയ്ക്കു പരിക്കേറ്റ സഞ്ജു വിശ്രമത്തിലാണ്. പകരം അരുണ്‍ കാര്‍ത്തിക്, വി.എ. ജഗദീഷ് എന്നിവരില്‍ ഒരാള്‍ക്കു നറുക്കു വീണേക്കും. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, അതിഥി താരം ജലജ് സക്‌സേന, സജിമോന്‍ ജോസഫ്, പൊന്നം രാഹൂല്‍, മുഹമ്മദ് അസ്ഹ്‌റുദ്ദീന്‍ തുടങ്ങിയവരിലാണ് കേരളത്തിന്റെ ബാറ്റിംഗ് പ്രതീക്ഷ. കേരള ബാറ്റിംഗ് നിരയെ കീറിമുറിക്കാന്‍ പോന്നവരാണ് വിദര്‍ഭയുടെ ഉമേഷ് യാദവും ആദിത്യ സര്‍വതേയും. ഉത്തരാണ്ഡിനെതിരായ മത്സരത്തില്‍ മിന്നുന്ന ഫോമിലായിരുന്ന ഇരുവരും രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചു വീതം വിക്കറ്റാണ് കൊയ്തത്. വെറും 23 റണ്‍സ് വഴങ്ങിയായിരുന്നു ഉമേഷിന്റെ അഞ്ചു വിക്കറ്റ് നേട്ടം. ആദിത്യ 55 റണ്‍സാണ് വിട്ടുകൊടുത്തത്. രജ്‌നീഷ് ഗുര്‍ബാനിയും വിദര്‍ഭയുടെ എണ്ണപ്പെട്ട ബൗളര്‍മാരില്‍ ഒരാളാണ്. ക്യാപ്റ്റന്‍ ഫയസ് ഫസല്‍, വസീം ജാഫര്‍, ഗണേഷ് സതീഷ്, സഞ്ജയ് രാംസ്വാമി എന്നിവര്‍ വിദര്‍ഭയുടെ ബാറ്റിംഗ് നിരയിലെ മുൻനിര പോരാളി കളാണ്. . . ഉത്തരാഖണ്ഡുമായുള്ള കളിയില്‍ 206 റണ്‍സാണ് വസീം ജാഫര്‍ അടിച്ചെടുത്തത്. കളിക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ട
കേരളത്തിന്റെ കോച്ച് ഡേവ് വാട് മോറും വിദർഭ കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റും ഏറെ പ്രതീക്ഷയോടെയാണ് കൃഷ്ണഗിരിയിലെ പോരാട്ടത്തെക്കുറിച്ച് സംസാരിച്ചത്.
ക്രിക്കറ്റിന് വലിയ ആരാധകരില്ലെങ്കിലും കേരളം ആദ്യമായി രഞ്ജിയുടെ സെമിയിൽ കടന്നത് വയനാട്ടിൽ വെച്ചായതിനാൽ ഭാഗ്യം തുണക്കുമെന്ന പ്രതീക്ഷയിൽ 'കൂടുതൽ പുതിയ ആരാധകർ ഉദയം ചെയ്തിട്ടുണ്ട്. ദൂരെ നിന്ന് പോലും സെമി കാണാൻ വയനാട്ടിലെത്തിയിട്ടുണ്ട്. പിച്ചിന്റെ അവസാന മിനുക്കു പണികൾ ചൊവ്വാഴ്ച തന്നെ പൂർത്തിയായിരുന്നു. ഇരു ടീമുകളും വ്യത്യസ്ത സമയങ്ങളിൽ തിങ്കളാഴ്ച മുതൽ പരിശീലനം നടത്തുന്നുണ്ട്. .
Leave a Reply