സ്ഫോടനത്തിൽ ഉമ്മയുടെ ശരീരം ചിന്നി ചിതറിയത് അഞ്ച് വയസ്സുകാരിയുടെ കൺമുമ്പിൽ: നടുക്കം മാറാതെ നായ്ക്കട്ടി.
കൽപ്പറ്റ: ബത്തേരിക്കടുത്ത് നായ്ക്കട്ടിയിൽ വെള്ളിയാഴ്ച്ച ഉണ്ടായ സ്ഫോടന വാർത്ത നാടിനെ നടുക്കി. ആത്മഹത്യ ചെയ്യാനൊരുങ്ങിയ ബെന്നി തിരഞ്ഞെടുത്ത വഴി ഏറെ ക്രൂരമായിരുന്നു. മരിച്ച ബെന്നിയും അമലിന്റെ കുടുംബവും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇരുവരെപ്പറ്റിയും ആർക്കും മോശം അഭിപ്രായം ഉണ്ടായിരുന്നില്ല. നായ്ക്കട്ടിയിൽ കഴിഞ്ഞ പത്ത് വർഷമായി അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു നാസറും ഭാര്യ അംലയും . അമലിന്റെ പേരിലായിരുന്നു അക്ഷയ കേന്ദ്രം ഉണ്ടായിരുന്നത്. മൂലങ്കാവ് സ്വദേശിയായ ബെന്നി ആശാരിപ്പണിയെടുത്ത് ഫർണിച്ചർ നിർമ്മിച്ച് വില്പന നടത്തുന്നതിനിടെ നായ്ക്കട്ടിയിൽ അക്ഷയ കേന്ദ്രത്തിലും അംലയുടെ വീട്ടിലും പതിവ് സന്ദർശകനായിരുന്നു. കുടുംബ സുഹൃത്ത് എന്ന നിലയിലാണ് എല്ലാവരും ഈ ബന്ധത്തെ കണ്ടിരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് അമലിന്റെ വീട്ടിൽ ബെന്നി എത്തുമ്പോൾ ദേഹത്ത് തോട്ട (സ്ഫോടക വസ്തു) വെച്ച് കെട്ടിയിരുന്നു. മൂന്ന് പെൺകുട്ടികളാണ് നാസർ അമൽ ദമ്പതികൾക്ക് . ഇവരിൽ മൂത്ത രണ്ട് കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നില്ല .ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ ഇളയ മകളുടെ കൺമുന്നിലാണ് സ്ഫോടനമുണ്ടായത്. കുട്ടിയുടെ ദേഹത്ത് ഉമ്മയുടെ ശരീരം ചിന്നി ചിതറിയ മാംസ കഷണങ്ങളും രക്തവും തെറിച്ചു. കൊടും ക്രൂരമായ മരണത്തിന് മുമ്പിൽ കുട്ടി പകച്ചു നിൽക്കുന്നതാണ് തങ്ങൾ ഓടിയെത്തുമ്പോൾ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഇരുവരുടെയും മൃത ദേഹങ്ങൾ പല കഷണങ്ങളായി മുറിയിലാകെ ചിതറി. പോലീസ് ഏറെ നേരം പണിപ്പെട്ടാണ് ബെന്നിയുടെയും അമലിന്റെ യും ശരീരാവശിഷ്ടങ്ങൾ വേർതിരിച്ചത് .വിവരമറിഞ്ഞ് ഓടിയെത്തിയവർക്കാർക്കും ഒന്നും മനസ്സിലായില്ല. ദുരന്ത വാർത്തയുടെ നടുക്കം മാറാതെ അമ്പരപ്പിലാണ് നാട്ടുകാരെല്ലാം .
Leave a Reply