വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലയിലെത്തിയ സ്പെഷ്യല്‍ ഓഫീസര്‍ യു.വി.ജോസ് വിലയിരുത്തി.കല്‍പ്പറ്റ എസ്.കെ.എം.ജെ ജൂബിലി ഹാളിലെ മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍, സുല്‍ത്താന്‍ബത്തേരി താലൂക്ക് ഓഫീസിലെ കളക്ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച ശേഷമാണ് യു.വി.ജോസ് കല്ലൂര്‍ ജി.എച്ച്.എസ്, കൊഴുവണ ജി.എല്‍.പി എന്നിവടങ്ങളിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ക്യാമ്പുകളില്‍ താമസിക്കുവര്ക്കുള്ള ഭക്ഷണ ലഭ്യത, കിടക്കാനുള്ള സൗകര്യങ്ങള്‍, കുടിവെള്ളം, ശൗചാലയങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അന്തേവാസികളില്‍ നിന്നും സ്പെഷ്യല്‍ ഓഫീസര്‍ വിവരങ്ങള്‍ ആരാഞ്ഞു. സൗകര്യങ്ങള്‍ കുറവുള്ള കേന്ദ്രങ്ങളില്‍ അടിയന്തരമായി ഇവ എത്തിക്കാനുള്ള നിര്‍ദ്ദേശം ക്യാമ്പിന്റെ ചുമതലയുള്ളവര്‍ക്ക് നല്കി. ക്യാമ്പ് നടത്തിപ്പിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും നിര്‍ദ്ദേശം നല്കി. കല്ലൂര്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ കാക്കത്തോട്, ചാടകപ്പുര തുടങ്ങിയ കോളനികളില്‍ നിന്നുമുള്ള 238 പേരാണ് താമസിക്കുന്നത്. നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സ്കൂള്‍ പി.ടി.എയുടെയും ജനപ്രതിനിധികളുടെയും കൂട്ടായ സഹകരണത്തോടെയാണ് അധികൃതര്‍ ക്യാമ്പ് പ്രവര്‍ത്തിപ്പിക്കുന്നത്. കല്ലിങ്കര ജി.യു.പി യില്‍ 58 പേരാണ് താമസിക്കുന്നത്. ഇവര്‍ക്ക് സ്കൂളില്‍ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സമീപത്തുളള വെള്ളച്ചാല്‍ കോളനിയിലെ അന്തേവാസികളാണ് ഇവിടെ കൂടുതലും എത്തിയിട്ടുള്ളത്. മഴക്കാലമായാല്‍ വര്‍ഷങ്ങളായി സ്ഥിരിമായി ഇവര്‍ക്ക് ക്യാമ്പില്‍ അഭയം തേടേണ്ട അവസ്ഥയാണെന്ന് കോളനിവാസികള്‍ സ്പെഷ്യല്‍ ഓഫീസറോട് പരാതി പറഞ്ഞു. പൂര്‍ത്തിയാകാത്ത വീടുകളുടെയും റോഡിന്റെ അഭാവവും കോളനിവാസികള്‍ ചൂണ്ടിക്കാട്ടി. ലൈഫ് മിഷന് പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സംബന്ധിച്ച് അന്വേഷണം നടത്താമെന്ന് യു.വി.ജോസ് കോളനിവാസികോളോട് പറഞ്ഞു. ക്യാമ്പുകളില്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി മൂന്ന് താലൂക്കിലും കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഈ കേന്ദ്രങ്ങളില്‍ സഹായങ്ങള്‍ എത്തിക്കാം. ഇവിടെ നിന്നും ക്യാമ്പുകളിലേക്ക് ആവശ്യം അനുസരിച്ച് വിതരണം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായും സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.





Leave a Reply