പുത്തുമലയിൽ തിരച്ചിലിന് ഹൈദരാബാദിൽ നിന്നും റഡാറുകൾ എത്തിക്കും.: കേരള പോലീസിന്റെ സ്നിഫർ ഡോഗുകളും എത്തും
കൽപ്പറ്റ: വൻ ഉരുൾപൊട്ടലിൽ പത്ത് പേർ മരിക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്ത മേപ്പാടി പുത്തുമലയിൽ തിരച്ചിലിന് ഹൈദരാബാദിൽ നിന്ന് റഡാറുകൾ കൊണ്ടുവരും. പരിശോധനക്കായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ (ജി. പി.ആർ) സംവിധാനം നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്ന രണ്ട് ഏജൻസികൾ പിൻ വാങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ ഹൈദരാബാ നാഷണൽ ജിയോ ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഹായം തേടിയതെന്ന് സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. മലപ്പുറം കവളക്കാട്ടേക്കും വയനാട്ടിലേക്കുമായാണ് സംസ്ഥാന സർക്കാർ റഡാർ ആവശ്യപ്പെട്ടത്. ' തിരച്ചിലിനായി സ്കാനർ ഉപയോഗപ്പെടുത്താൻ ആലോചിച്ചിരുന്നെങ്കിലും മരവും കല്ലും വെള്ളവും നിറഞ്ഞ ഭൂമിയിൽ സ്കാനർ പരിശോധന ദുഷ്കരമായതിനാൽ അതുപേക്ഷിച്ചു.
മനുഷ്യ സാന്നിധ്യമോ മൃതദേഹങ്ങളോ ഉണ്ടോയെന്നറിയാൻ കേരള പോലീസിന്റെ സ്നിഫർ ഡോഗുകളെയും കൊണ്ടുവരും. എറണാകുളത്ത് നിന്നുള്ള പോലീസ് നായകളെയാണ് കൊണ്ടുവരുന്നതെന്ന് സബ് കലക്ടർ പറഞ്ഞു. അഞ്ചാം ദിവസമായ ബുധനാഴ്ചയും നടത്തിയ തിരച്ചിൽ വിഫലമായി. കാണാതായ ഏഴ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
Leave a Reply