ഗാഡ്ഗിൽ റിപ്പോർട്ട് അവഗണിക്കരുത്:യുവജനതാദൾ(എസ്)
വെള്ളമുണ്ട: ശാസ്ത്രീയ പഠനങ്ങളെ ചില താത്കാലിക സൗകര്യങ്ങളുടെ പേരില്‍ അവഗണികരുതെന്ന് യുവജനസേവാദൾ ദേശീയ പ്രസിഡന്റ് ജുനൈദ് കൈപ്പാണി.
യുവജനതാദൾ എസ് വെള്ളമുണ്ടയിൽ സംഘടിപ്പിച്ച "മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും പ്രളയവും"സെമിനാർ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
അതിവര്‍ഷവും വരള്‍ച്ചയും തുടര്‍ച്ചയായി അനുഭവിക്കേണ്ടിവരുന്ന കേരളത്തിന്, ഓരോ വര്‍ഷവും ദുരന്തങ്ങളെക്കൂടി അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യമാണ് വന്നുചേര്‍ന്നിട്ടുള്ളത്.
ഈ ദുരന്തങ്ങളുടെ യഥാര്‍ത്ഥ കാരണം മാധവ് ഗാഡ്ഗിലിനെപ്പോലുള്ള വിദഗ്ധരുടെ പഠന റിപ്പോര്‍ട്ടുകള്‍ അവഗണിച്ചതാണ്. വയല്‍ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിന്‍മുകളിലെ തടയണ നിര്‍മ്മാണവുമെല്ലാം ദുരന്ത കാരണമാണെന്ന് ഇന്ന് കേരളത്തിലെ ഏത് കൊച്ചു കുട്ടിക്കും അറിയാം. ഇനിയും അതിന്‍റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാൻ നമുക്ക് കഴിയണം.
ശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായതും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതുമായ എല്ലാ നടപടികളും കര്‍ശനമായി വിലക്കപ്പെടണം. പാറമടകള്‍ ജനവാസ മേഖലയില്‍നിന്നും ഇരുനൂറ് മീറ്ററെങ്കിലും ദുരം പാലിക്കണം , പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തണം, കുന്നിന്‍ മുകളിലെ തടയണകളും ഇതര നിര്‍മ്മിതികളും പൊളിച്ചുമാറ്റണമെന്നൊക്കെയുള്ള തീരുമാനം കൈക്കൊള്ളാൻ ഇനിയുമൊരു പ്രളയം വരെ കാത്തിരിക്കേണ്ടതില്ല. കഴിഞ്ഞ പ്രളയത്തില്‍ വീടുകളാണ് ഒലിച്ചു പോയതെങ്കില്‍, ഇത്തവണ ഗ്രാമങ്ങള്‍തന്നെ ഒലിച്ചുപോയി.
കേരളത്തെ കേരളമാക്കി നിലനിര്‍ത്തിപ്പോന്ന പശ്ചിമഘട്ട മലനിരകളില്‍ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണം അവസാനിപ്പിക്കാന്‍ ശക്തമായ നിലപാടിലേക്ക് സർക്കാരുകൾ മുന്നോട്ട് വരണമെന്നും പറഞ്ഞു.
സി.കെ.ഉമ്മർ അധ്യക്ഷത വഹിച്ചു.അബ്ദുൽ അസീം പനമരം,സൈഫുദ്ധീൻ കെ,ഉമറലി സി.എഛ്, പി.എസ്.ബിജു, കെ.ബാബു എന്നിവർ സംസാരിച്ചു.
Leave a Reply