ആദിവാസി താൽപര്യം സംരക്ഷിക്കാൻ പ്രാപ്തരായവരെ സ്ഥാനാർത്ഥികളാക്കാൻ തയ്യാറാകണമെന്ന് പൊതയൻ കൾച്ചറൽ ഫോറം
ആദിവാസി താൽപര്യം സംരക്ഷിക്കാൻ പ്രാപ്തരായവരെ ആദിവാസി സംവരണ നിയോജക മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളാക്കാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറാകണമെന്ന് എം.ആർ.പൊതയൻ കൾച്ചറൽ ഫോറം യോഗം ആവശ്യപ്പെട്ടു.
മാനന്തവാടി, സുൽത്താൻ ബത്തേരി ആദിവാസി സംവരണ നിയോജക മണ്ഡലങ്ങളിൽ രാഷ്ട്രീയ താൽപര്യങ്ങൾ, വ്യക്തിതാൽപര്യങ്ങൾ, സമുദായ താൽപര്യങ്ങൾക്കും ഉപരിയായി ആദിവാസി അവകാശ സംരക്ഷണത്തിന് ഊന്നൽ കൊടുക്കുന്നവരെയാണ് സ്ഥാനാർത്ഥികളാക്കേണ്ടത്. വയനാട്ടിലെ ആദിവാസി വിഭാഗങ്ങളായ കാട്ടുനായ്ക്കൻ, കുറിച്യൻ, കുറുമൻ, പണിയൻ, ഊരാളി, അടിയൻ തുടങ്ങിയ ആദിവാസി സമുദായങ്ങളുടെ ഐക്യമാണ് എം.ആർ.പൊതയൻ കൾച്ചറൽ ഫോറം ലക്ഷ്യമിടുന്നത്.ആദിവാസി വിഭാഗങ്ങളെ സാമുദായികമായി ശിഥിലമാക്കി കാര്യം നേടാനുള്ള ഗൂഢനീക്കങ്ങൾ അണിയറയിൽ തൽപരകക്ഷികൾ നടത്തി കൊണ്ടിക്കുന്നു. ഇത്തരം ദുഷ്പ്രവണതകളെ ചെറുത്തു തോൽപ്പിക്കാൻ ആദിവാസികൾ ഒറ്റക്കെട്ടാവണം. ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിലെ അംഗത്തെ മത്സരിപ്പിക്കണമെന്ന ആവശ്യം ആദിവാസി സമൂഹത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് വിലങ്ങ് തടിയാകും. രാഷ്ട്രീയ കക്ഷികളാണ് തീരുമാനമെടുക്കേണ്ടത് വിജയ സാധ്യതയ്ക്ക് കൂടി മുൻ തൂക്കമുള്ള ആദിവാസികളെയാണ് സ്ഥാനാർത്ഥികളായി പരിഗണിക്കേണ്ടത്.എം.ആർ പൊതയൻ കൾച്ചറൽ ഫോറം ചെയർമാൻ എം.കെ.ശിവരാമൻ അധ്യക്ഷത വഹിച്ചു. കൺവീനർ വി.എസ്. ജയാനന്ദൻ , സി.കെ.മാധവൻ,ബാലൻ വാഴക്കണ്ടി, രവി മന്നത്ത്, ഹരി മാട്യമ്പത്ത് എന്നിവർ സംസാരിച്ചു.
Leave a Reply