ജൈവരീതിയിൽ നേന്ത്രവാഴ കൃഷി ചെയ്ത കർഷകർ പ്രതിസന്ധിയിൽ
ജൈവരീതിയിൽ നേന്ത്രവാഴ കൃഷി ചെയ്ത കർഷകർ പ്രതിസന്ധിയിൽ
മാനന്തവാടി: നേന്ത്രവാഴ കൃഷിയിൽ ജൈവ രീതി വെല്ലുവിളിയായി ഏറ്റെടുത്ത് കൃഷിയിറക്കിയ കർഷകർ പ്രതിസന്ധിയിൽ.വെള്ളമുണ്ട ഒഴുക്കൻ മൂലയിലെ രണ്ട് കർഷകരാണ് ജൈവ നേന്ത്ര വാഴക്കുലകൾ വിൽപ്പന നടത്താനാകാതെ ബുദ്ധിമുട്ടുന്നത്. സാധാരണ ലാഭം പ്രതീക്ഷിച്ച് രാസവളങ്ങൾ ചേർത്താണ് നേന്ത്രവാഴ കൃഷി ചെയ്യുന്നത്.വ്യവസായികടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ജൈവ രീതിക്ക് പണ ചിലവ് കൂടുതലായതിനാൽ ഉല്പാദന ചിലവ് കുറക്കുന്നതിനും ഉൽപ്പാദന വർദ്ധനവിനും വേണ്ടിയാണ് രാസവളം ഉപയോഗിച്ചുള്ള വാഴകൃഷി കർഷകർ വ്യാപകമായി ചെയ്യുന്നത്.
ജൈവരീതിയിലുള്ള നേന്ത്രവാഴ കൃഷി ഒരു വെല്ലുവിളിയാണ്. ഒഴുക്കൻ മൂല സ്വദേശികളായ പീച്ചാട്ട് ജോസും തലച്ചിറ റെജീഷുമാണ് ഈ വെല്ലുവിളി ഏറ്റെടുത്ത് വാഴകൃഷി ചെയ്തത്. രണ്ടേക്കർ സ്ഥലത്ത് രണ്ടായിരം വാഴയാണ് ഇവർ ജൈവ രീതിയിൽ ചെയ്തത്. ഡബ്ല്യു.ഡി.സി.യും സ്വന്തമായി നിർമ്മിച്ച ജൈവവളങ്ങളും ഉപയോഗിച്ചു.വേനൽകാലത്ത് സ്പ്രിംഗ്ളർ ഉപയോഗിച്ച് നനച്ചു. ശരാശരി മികച്ച വാഴക്കുലകൾ വിളവെടുപ്പിന് പാകമായപ്പോഴാണ് വിലക്ക് വാങ്ങാൻ ആളില്ലാതായത്.ജൈവവാഴക്കുലകൾക്ക് ഉല്പാദന ചിലവ് കൂടുതലായതിനാൽ സാധാരണ നേന്ത്രക്കായയെക്കാൾ അഞ്ച് രൂപയെങ്കിലും കിലോക്ക് കൂടുതൽ കിട്ടണം. ജൈവ നേന്ത്രക്കായ തരം തിരിച്ച് ശേഖരിക്കാൻ കഴിയില്ലന്നാണ് വ്യാപാരികളുടെ നിലപാട്. ലോക് ഡൗണിന് സമാനമായ സാഹചര്യം നിലനിൽക്കുന്നതിനാലും ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടന്ന് കർഷകർ പറയുന്നു. കേരള സർക്കാരിൻ്റെ ജൈവ കൃഷി പ്രോത്സാഹന പദ്ധതിയായ പരമ്പരാഗത കൃഷി വികാസ് യോജന (പി.കെ.വി.വൈ.) പദ്ധതിയിൽ പന്തച്ചാൽ കോഫീ ക്ലസ്റ്റർ അംഗങ്ങളായ ഇരുവരും മറ്റ് കൃഷികളും ജൈവ രീതിയിലാണ് നടത്തുന്നത്.
Leave a Reply