വയനാട്ടിലെ കര്‍ഷകര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് യാത്ര ചെയ്യാൻ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയുക്ത എം.എല്‍.എ. അഡ്വ. ടി. സിദ്ധിഖ് നിവേദനം നല്‍കി
വയനാട്ടിലെ കര്‍ഷകര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് യാത്ര ചെയ്യാൻ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയുക്ത എം.എല്‍.എ. അഡ്വ. ടി. സിദ്ധിഖ് നിവേദനം നല്‍കി
കര്‍ണാടക സംസ്ഥാനത്ത് ഇഞ്ചി, വാഴ, മറ്റ് വിളകള്‍ കൃഷി ചെയ്തുവരുന്ന നൂറുകണക്കിന് വയനാട്ടിലെ കര്‍ഷകര്‍ക്ക് കൃഷി പരിപാലിക്കാനും വിപണനം നടത്താനും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് യാത്ര ചെയ്യാന്‍ ആഴ്ചയില്‍ രണ്ട് തവണ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി വി.പി. ജോയ് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള എന്നിവര്‍ക്ക് നിയുക്ത വയനാട് എം.എല്‍.എ. അഡ്വ. ടി. സിദ്ധിഖ് നിവേദനം നല്‍കി.
ചീഫ് സെക്രട്ടറി വി.പി. ജോയിയുമായി വിഷയത്തിന്റെ ഗൗരവം വിളിച്ച് സംസാരിച്ചു. കര്‍ണാടക ചീഫ് സെക്രട്ടറിയുമായും സംസാരിക്കണമെന്നും ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ടി. സിദ്ധിഖ് ആവശ്യപ്പെട്ടു. വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും നടപടി എടുക്കാമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. വയനാട് കലക്ടര്‍ക്ക് പാസ് അനുവദിക്കാനുള്ള നിര്‍ദ്ദേശം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ജില്ലാ കലക്ടറെ നേരിട്ട് കണ്ട് പാസ് അനുവദിക്കാനുള്ള നടപടി ക്രമങ്ങള്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞ ലോക്ക് ഡൗണില്‍ കോടിക്കണക്കിന് രൂപയാണ് കൃഷി സ്ഥലം സന്ദര്‍ശിക്കാനും പരിപാലിക്കാനും വിപണനം ചെയ്യാനും സാധിക്കാത്തതിനാല്‍ ഇഞ്ചി കര്‍ഷകര്‍ക്ക് നഷ്ടമായത്. ലക്ഷങ്ങള്‍ ബാങ്ക് വായ്പയും കൈവായ്പയും എടുത്താണ് ഈ കര്‍ഷകര്‍ കൃഷി ചെയ്തുവരുന്നത്. രാസ ജൈവ വളങ്ങളുടെ വില വര്‍ദ്ധനവും ഇഞ്ചിയുടെയും വാഴ കുലകളുടെയും വില തകര്‍ച്ച മൂലം കര്‍ഷകര്‍ വലിയ ഗതികേടിലൂടെയാണ് കടന്നു പോകുന്നത്. ആത്മഹത്യ ചെയ്യേണ്ട സാഹചര്യത്തില്‍നിന്നും ഈ കര്‍ഷകരെ രക്ഷപ്പെടുത്താന്‍ അടിയന്തര നടപടി ഉണ്ടാവണമെന്നും ടി. സിദ്ധിഖ് ആവശ്യപ്പെട്ടു.
Leave a Reply