ക്ഷീരകർഷകരുടെ പ്രതിസന്ധി പരിഹരിക്കണം
ക്ഷീരകർഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു
മാനന്തവാടി: ക്ഷീര കർഷകർ പ്രതിസന്ധിയിലായപ്പോൾ അവരെ സഹായിക്കേണ്ടതിന്
പകരം പാൽ സംഭരണത്തിൽ മിൽമ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ
പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര
നടപടി സ്വീകരിക്കണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം. കാർഷിക മേഖല
നഷ്ടത്തിലായപ്പോൾ കർഷകർ പിടിച്ച് നിൽക്കുന്നത് ക്ഷീര മേഖലയിൽ നിന്നുള്ള
വരുമാനം കൊണ്ടാണ്. വൈകിട്ടത്തെ പാൽ വിതരണം നിലച്ചതോടെ ആയിരക്കണക്കിന്
കർഷക കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. കോവിഡ് പ്രതിസന്ധിയിൽ ക്ഷീര മേഖലക്ക് ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുകയാണ്
മിൽമ ചെയ്യേണ്ടിയിരുന്നതെന്നും അതിന് പകരം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ
ക്ഷീരകർഷകർക്ക് ഇരുട്ടടി ആയിരിക്കുകയാണന്നും മുൻ മന്ത്രി പി.കെ. ജലക്ഷ്മി
ജയലക്ഷ്മി കുറ്റപ്പെടുത്തി. ക്ഷീരകർഷകരുടെ പ്രതിസന്ധി മറികടക്കാൻ സമാശ്വാസ തുക അനുവദിക്കണമെന്ന്
പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പാൽ ഉച്ചക്ക് ശേഷം
സംഭരിക്കില്ല എന്നും നിലവിലുള്ള സംഭരണത്തിന്റെ 60 ശതമാനം മാത്രമെ
സംഭരിക്കുകയുള്ളു എന്നുമുള്ള മിൽമ മലബാർ മേഖലായൂണിയൻ , ഭരണ സമിതി
തീരുമാനം മുഴുവൻ ക്ഷീര കർഷകരെയും പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ഇത്
ക്ഷീര മേഖലയുടെ സമ്പൂർണ തകർച്ചയ്ക്ക് ഇടയാക്കും. ഇക്കാര്യത്തിൽ സർക്കാർ
അടിയന്തിരമായി ഇടപെടണമെന്ന് ജില്ലാ പ്രസിഡന്റ് എച്ച്.ബി. പ്രദീപ്,
സെക്രട്ടറി മത്തായി മപ്പാനത്ത് എന്നിവർ ആവശ്യപ്പെട്ടു.
പാൽ സംഭരണത്തിന് നിയന്ത്രണമേർപ്പെടുത്തിയ മിൽമയുടെ നടപടി
പിൻവലിക്കണമെന്ന് കോൺഗ്രസ്സ് സേവാദൾ നിയോജക മണ്ഡലം കമ്മിറ്റി
ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അനിൽ എസ്. നായർ ഉദ്ഘാടനം ചെയ്തു. എം.കെ. ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് തരുവണ, പ്രകാശൻ അഞ്ഞണിക്കുന്ന് , അബ്ദുൽ സലാം ചുങ്കം എന്നിവർ പ്രസംഗിച്ചു.
Leave a Reply