April 24, 2026

ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് ‘ഡെല്‍റ്റ’ വകഭേദം; അത്രയും അപകടകാരിയോ ‘ഡെല്‍റ്റ’?

0
n2909053467ec4c8e8019a4f1716b5da4e7c9fa5ddfae303221adc46a51e1946f1268b3f05.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൊവിഡ് 19 എന്ന മഹാമാരിയുമായി രാജ്യം യുദ്ധം ആരംഭിച്ചിട്ട് ഒന്നര വര്‍ഷം കഴിയുന്നു. ഇതിനിടെ ആദ്യഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് പിന്നീട് വൈറസ് ബാധയും, ലക്ഷണങ്ങളും, രോഗതീവ്രതയും, മരണനിരക്കുമെല്ലാം ഉണ്ടായത്. ഇത്തരത്തില്‍ കാണെക്കാണെ എന്തുകൊണ്ടാണ് മഹാമാരിയുടെ പ്രത്യേകതകളിലും അനന്തരഫലങ്ങളിലും വ്യത്യാസം വരുന്നതെന്ന സംശയം അധികമൊന്നും നീണ്ടില്ല. വൈറസിന് സംഭവിക്കുന്ന ജനിതകവ്യതിയാനങ്ങള്‍ തന്നെയാണ് ഇത്തരത്തില്‍ സാഹചര്യങ്ങള്‍ മാറിമറിഞ്ഞ് വരാന്‍ കാരണമെന്ന് കണ്ടെത്തപ്പെട്ടു.

യുകെ വകഭേദം, ബ്രസീല്‍ വകഭേദം എന്നിങ്ങനെ പല രാജ്യങ്ങളിലും വൈറസിന് സംഭവിച്ച മാറ്റങ്ങള്‍ക്കനുസരിച്ച്‌ നാം വകഭേദങ്ങളെ വിവിധ പേരിട്ട് തന്നെ അടയാളപ്പെടുത്തി.

ഇത്തരത്തില്‍ ഇന്ത്യയില്‍ കണ്ടെത്തപ്പെട്ട ഒരു വകഭേദമായിരുന്നു ‘ഡെല്‍റ്റ’ വകഭേദം അഥവാ ബി.1.617.2 വകഭേദം.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ ആദ്യമായി ‘ഡെല്‍റ്റ’ വകഭേദം സ്ഥിരീകരിക്കപ്പെടുന്നത്. രാജ്യത്തുണ്ടായ കൊവിഡ് രണ്ടാം തരംഗത്തിന് പോലും കാരണമായത് അതിവേഗത്തില്‍ രോഗം പരത്താന്‍ കഴിവുള്ള ഈ വൈറസ് വകഭേദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ യുകെ, യുഎസ് തുടങ്ങി പല രാജ്യങ്ങളിലും ‘ഡെല്‍റ്റ’ വകഭേദം എത്തിക്കഴിഞ്ഞിരിക്കുന്നു. പലയിടങ്ങളിലും ഏറ്റവുമധികം അപായത്തിനിടയാക്കുന്ന- അല്ലെങ്കില്‍ അപകടകാരിയായ വകഭേദം എന്ന നിലയിലാണ് ഇന്ത്യന്‍ ഉത്ഭവമുള്ള ‘ഡെല്‍റ്റ’ വകഭേദത്തിനെ കാണുന്നത്.

കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സമയത്ത്, അന്ന് രോഗം പരത്തിയിരുന്ന വൈറസില്‍ നിന്ന് വ്യതിയാനം സംഭവിച്ച്‌ ഒരു കൂട്ടം വൈറസുകളുണ്ടായി. ഇവയെ ‘ആല്‍ഫ’ വകഭേദങ്ങള്‍ എന്നായിരുന്നു വിളിച്ചത്. ഇവ തന്നെ ആദ്യത്തെ വൈറസിനെക്കാള്‍ രോഗവ്യാപനം വര്‍ധിപ്പിക്കുന്നവയായിരുന്നു. ഇതിനെക്കാളും 40 ശതമാനത്തോളം അധികം രോഗവ്യാപന സാധ്യതയുള്ള വകഭേദമാണ് ‘ഡെല്‍റ്റ’.

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗം എത്തിക്കുകയാണ് ‘ഡെല്‍റ്റ’ വകഭേദം ചെയ്യുന്നതെന്ന് സൂചിപ്പിച്ചുവല്ലോ. അതില്‍ക്കവിഞ്ഞ അപകടസാധ്യതകള്‍ സത്യത്തില്‍ ഈ വകഭേദത്തിനില്ല. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുകയും, ആശുപത്രിക്കിടക്കകള്‍ കൂടുതലായി ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖല പ്രതിസന്ധിയിലായേക്കാം. ഇത് കൂടുതല്‍ മരണങ്ങളിലേക്കും വഴിയൊരുക്കുന്നു. അവിടെയാണ് ‘ഡെല്‍റ്റ’ വലിയ വെല്ലുവിളിയാകുന്നത്.

പലപ്പോഴും വാക്‌സിന് പോലും ‘ഡെല്‍റ്റ’ വകഭേദത്തെ ചെറുക്കാനാകില്ലെന്നാണ് പുതിയ പഠനങ്ങള്‍ പോലും സാക്ഷ്യപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ ദിവസം ദില്ലി എയിംസ് (ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ്) പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടും ഇതേ ആശങ്ക തന്നെ പങ്കുവയ്ക്കുന്നു. വാക്‌സിനെടുത്തവരില്‍ തന്നെ കൊവിഡ് ബാധയുണ്ടാവുകയും പരിശോധിച്ചപ്പോള്‍ ഇതില്‍ മഹാഭൂരിപക്ഷവും ‘ഡെല്‍റ്റ’ വകഭേദത്തിന്റെ ആക്രമണമാണ് സംഭവിച്ചിരിക്കുന്നതെന്നും എയിംസിന്റെ പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *