വാരാമ്പറ്റയിലെയും ബാവലിയിലെയും വെടി ഒച്ചക്ക് പിന്നിൽ ഒറ്റ സംഘമോ??
വാരാമ്പറ്റയിലെയും ബാവലിയിലെയും വെടി ഒച്ചക്ക് പിന്നിൽ ഒറ്റ സംഘമോ??
റിപോർട്ട് – നിഷ മാത്യു.
കൽപ്പറ്റ: വെള്ളമുണ്ട വാരാമ്പറ്റയിൽ ജൂൺ ആദ്യ ആഴ്ചയിൽ കാറിൻ്റെ ചില്ലുകൾ തകർത്ത നായാട്ട് സംഘം തന്നെയാണോ ബാവലിയിലും വേട്ടക്കിറങ്ങിയതെന്ന് സംശയം. വാരാമ്പറ്റയിൽ വീട്ടിൽ നിർത്തിയിട്ട കാർ ചില്ല് തകർന്ന രീതിയിൽ പുലർച്ചെയാണ് ഉടമ കാണുന്നത്. മറ്റ് ഏതെങ്കിലും രീതിയിൽ ചില്ല് പൊട്ടിയെന്ന് കരുതിയ ഉടമ കാറിനകം പരിശോധിച്ചപ്പോൾ നാടൻ തോക്കിലിടുന്ന വെടിയുണ്ട ലഭിച്ചിരുന്നു. തുടർന്ന് വെള്ളമുണ്ട പോലിസിൽ ഇത് ഏൽപ്പിച്ചെങ്കിലും അന്വേഷണം തണുത്തുറഞ്ഞു. വാരാമ്പറ്റ വനമേഖലയിൽ രാത്രികാലങ്ങളിൽ പടക്കം പൊട്ടിച്ച് വന്യമൃഗങ്ങളെ ഭീതിപ്പെടുത്തി വേട്ടയാടുന്ന സംഘങ്ങളുണ്ട്. ബാവലിയിലും നാടൻ തോക്കാണ് ഉപയോഗിച്ചതെന്ന് കരുതുന്നു. തോക്കിലിടുന്ന ഇയ്യക്കട്ടകൾ ഇവിടെ നിന്നും ലഭിച്ചു. അതേ സമയം ജില്ലയിലെ വിവിധയിടങ്ങളിൽ രാത്രി കാലങ്ങളിൽ മാൻ, പന്നി, കാട്ട് പോത്ത് ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ഇറച്ചി വിൽപ്പനയുണ്ടെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയിൽ റോഡിലിറങ്ങി നിന്ന ആർവാൾ പുലിക്കാട്ടിൽ ദമ്പതികളുടെ കയ്യിൽ നിന്നും ഇറച്ചി പാക്കറ്റ് കണ്ടതും ദുരൂഹമാണ്. ഇത് കാട്ടിറച്ചിയാണോ എന്ന് പരിശോധിച്ച് വരുന്നു. ഉന്നത സ്വാധീനത്തിൻ്റെ മറവിൽ നടക്കുന്ന മൃഗവേട്ട പലപ്പോഴും പ്രതികളിൽ എത്താറില്ല. ബാവലി പ്രതികളെ പിടികൂടാൻ വനം വകുപ്പ് ഊർജിത ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം കുപ്പാടിത്തറ നടമ്മൽ മൊയ്തുട്ടിയെ കേന്ദ്രികരിച്ച് അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തിൽ വരമ്പറ്റയിലെ വേട്ടക്കാരെക്കുറിച്ച് വീണ്ടും അന്വേഷിക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗസ്ഥർ
Leave a Reply