അഡ്രസില്ലാത്ത കത്തിൻ്റെ പേരിലുള്ള സി പി എം സമരം പരിഹാസ്യം: ഐ സി ബാലകൃഷ്ണൻ എം എൽ എ
അഡ്രസില്ലാത്ത കത്തിൻ്റെ പേരിലുള്ള സി പി എം സമരം പരിഹാസ്യം: ഐ സി ബാലകൃഷ്ണൻ എം എൽ എ
സുൽത്താൻ ബത്തേരി: ഊരും പേരുമില്ലാത്ത കത്തിൻ്റെ പേരിൽ എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തുന്ന സി പി എം സ്വയം പരിഹാസ്യരാവുകയാണെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ പറഞ്ഞു. കലക്കവെള്ളത്തിൽ മീൻ പിടിക്കാനിറങ്ങിയിരിക്കുന്ന സി പി എമ്മിൻ്റെ നെറിയില്ലാത്ത രാഷ്ട്രീയം പൊതുജനം തിരിച്ചറിയും. കോവിഡ് കാലത്ത് സംസ്ഥാനത്ത് തന്നെ മാതൃകാപരമായി പ്രവർത്തിക്കുന്ന തൻ്റെ ഓഫീസിനെ കരിവാരി തേക്കാനാണ് ഇല്ലാത്ത അഴിമതിയും ആരോപിച്ച് സി പി എം പരക്കം പായുന്നത്.പത്ത് വർഷം എം എൽ എയായി പ്രവർത്തിച്ച ശേഷം മൂന്നാമത്തെ മത്സരത്തിനിറങ്ങിയ എനിക്കെതിരെ തിരഞ്ഞെടുപ്പ് കാലത്ത് പോലും ഒരു രൂപയുടെ അഴിമതി ആരോപണം തെളിവു സഹിതം ഉന്നയിക്കാൻ സി പി എമ്മിന് കഴിഞ്ഞിട്ടില്ല. കോൺഗ്രസ് നേതാക്കൾക്കെതിരെ പുറത്തു വന്നിരിക്കുന്ന വ്യാജ കത്തിനെക്കുറിച്ച് സർക്കാർ തല അന്വേഷണത്തിന് നിർദ്ദേശിക്കാൻ സി പി എം തയ്യാറാവാത്തത് സംശയം ജനിപ്പിക്കുന്നുണ്ട്. ബത്തേരിയിലെ സി പി എം നേതാക്കളിൽ ചിലരും ഈ ഗൂഢാലോചനക്ക് പിന്നിൽ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോൺഗ്രസിൻ്റെ കയ്യിലുണ്ടായിരുന്ന കാർഷിക വികസന ബാങ്ക് സി പി എമ്മിന് അടിയറവ് വെക്കപ്പെട്ട കാലം മുതൽ ബത്തേരി കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ അന്തസിന് നിരക്കാത്ത ഈ കൂട്ടുകെട്ട് പ്രവർത്തിക്കുന്നതാണ്. ഇതിലുൾപ്പെടുന്നവർ അടക്കമുള്ള അഴിമതിക്കാരിൽ നിന്ന് വയനാട്ടിലെ പാർട്ടിയെ രക്ഷിക്കാനുള്ള കടുത്ത തീരുമാനത്തിൽ തന്നെയാണ് ഇത്തവണ ഡി സി സി നേതൃത്വം. ബാങ്ക് നിയമനത്തിൽ ഉദ്യോഗാർത്ഥികളിൽ നിന്നും കോഴ വാങ്ങിയ കോൺഗ്രസുകാരുണ്ടെങ്കിൽ അവർ എത്ര ഉന്നതരായാലും പാർട്ടിയിൽ നിന്നും പുറത്തായിരിക്കും. ഇക്കാര്യത്തിൽ ശക്തമായി മുന്നോട്ടു നീങ്ങാൻ തന്നെയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വവും നിർദേശിച്ചിരിക്കുന്നത്. അർബൻ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ പരാതി ഉയർന്നതിൻ്റെ ഭാഗമായാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.നടപടി ഭയക്കുന്നവരാണ് കമ്മീഷൻ അംഗങ്ങൾക്കെതിരെയും തനിക്കെതിരെയും ആരോപണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.പരാതിയിൽ പേരുള്ള ആർ പി ശിവദാസ് ഞാനല്ല കത്തെഴുതിയതെന്ന് വ്യക്തമാക്കിയതോടെ കത്തിന് പിതൃത്വം ഇല്ലാതായിരിക്കുകയാണ്.അഡ്രസില്ലാത്ത കത്തിലെ ആരോപണങ്ങളുടെ പേരിൽ ഏതന്വേഷണത്തെ നേരിടാനും ഞാനും എൻ്റെ ഓഫീസിലെ ജീവനക്കാരും തയ്യാറാണ്. തനിക്കെതിരെ അഴിമതി ആരോപണം ഉയർത്തിയാൽ അത് പേടിച്ച് താൻ കുറ്റക്കാർക്കെതിരെയുള്ള പാർട്ടി അന്വേഷണം അവസാനിപ്പിക്കുമെന്ന് ആരും മനപ്പായസം ഉണ്ണണ്ട.യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹിയായി പ്രവർത്തിക്കുന്ന കാലം മുതൽ ഇന്ന് വരെയുള്ള തൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും വയനാട്ടുകാർക്കറിയാമെന്നും എ കെ ജി ഓഫീസിൽ നിന്നുള്ള ഗുഡ് സർട്ടിഫിക്കറ്റ് പൊതുപ്രവർത്തനത്തിന് തനിക്ക് ആവശ്യമില്ലെന്നും ഐ സി ബാലകൃഷ്ണൻ എം എൽ എ പറഞ്ഞു.
Leave a Reply