മാനന്തവാടി – കൈതയ്ക്കൽ റോഡ്; നാട്ടുകാരെ നരകത്തിലാഴ്ത്തി തീരാത്ത റോഡുപണി
മാനന്തവാടി – കൈതയ്ക്കൽ റോഡ്;
നാട്ടുകാരെ നരകത്തിലാഴ്ത്തി തീരാത്ത റോഡുപണി
മാനന്തവാടി: മൂന്ന് വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ മാനന്തവാടി – കൈതക്കൽ റോഡുപണി പാതിവഴിയിൽ. പണി തുടങ്ങി മൂന്ന് വർഷമായിട്ടും പാതി പണി പോലും പൂർത്തിയാക്കാതെ കരാറുകാരും മേൽനോട്ടക്കാരും നാടുവിട്ടതായും ചെളിക്കളമായ റോഡ് നരകതുല്യമായെന്നും നാട്ടുകാർ ദുരിതത്തിലായെന്നും ആക്ഷേപമുയരുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2018 നവംബറിലാണ് 10.5 കി.മീ റോഡ് 46 കോടി അടങ്കൽ തുക വകയിരുത്തി പ്രവൃത്തി ആരംഭിച്ചത്. ഇതോടൊപ്പമോ ശേഷമോ പ്രവൃത്തി ആരംഭിച്ച ജില്ലയിലെ മിക്കവാറും റോഡുകൾ പണി പൂർത്തികരിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ടും ഒച്ചിഴയുന്ന വേഗത്തിൽ നടന്നുവന്ന പ്രവൃത്തി കൊണ്ട് പൊറുതി മുട്ടിയ നാട്ടുകാർ കർമ സമിതി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചപ്പോഴാണ് കുറച്ചെങ്കിലും വേഗത്തിലായത്. ആകെ അഞ്ചു കി.മീ. ദൂരമാണ് ഇതുവരെ ഒന്നാംഘട്ടം ടാറിംഗ് എങ്കിലും പൂർത്തിയായത്. ഇല്ലത്തുവയൽ മുതൽ ചെറുകാട്ടൂർ ഇറക്കം വരെ പ്രളയ മേഖലയിൽ ഇരുഭാഗത്തും ബണ്ട് കെട്ടി മണ്ണിട്ടുയർത്തുന്ന പണി പോലും പൂർത്തിയാവാത്തതിനാൽ മഴക്കാലം ശക്തമായതോടെ റോഡാകെ ചെളിക്കളമായി വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നത് പതിവായിരിക്കുകയാണ്.
മാനന്തവാടി ടൗൺ മുതൽ വള്ളിയൂർക്കാവ് വരെ പണി ഒട്ടും തന്നെ ആയിട്ടില്ല. തുടങ്ങിവച്ച ശാന്തിനഗറിലെ കലുങ്കാകട്ടെ പാതി കോൺക്രീറ്റ് ചെയ്ത് മറുഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടിരിക്കയാണ്. അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് നഗരസഭ കൗൺസിലർ ഷംസുദ്ദീൻ പറഞ്ഞു. മതിലും മരങ്ങളും വിളവുകളും നീക്കം ചെയ്ത് സൗജന്യമായി സ്ഥലം വിട്ടുകൊടുത്ത നാട്ടുകാർ ആസന്നമായിരിക്കുന്ന പ്രളയത്തെ ഓർത്ത് ആശങ്കാകുലരാണ്. എത്രയും വേഗം പ്രവൃത്തി പൂർത്തിയാക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാവണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
Leave a Reply