കാട്ടാന ശല്യത്തിൽ വലഞ്ഞ് പുൽപ്പള്ളിക്കാർ; നാട്ടുകാർ ചേർന്ന് വനപാലകരെ തടഞ്ഞു
കാട്ടാന ശല്യത്തിൽ വലഞ്ഞ് പുൽപ്പള്ളിക്കാർ; നാട്ടുകാർ ചേർന്ന് വനപാലകരെ തടഞ്ഞു
പുല്‍പ്പള്ളി: കാട്ടാനശല്യം രൂക്ഷമായി മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകൾ. മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വനപാലകരെ പ്രദേശവാസികൾ തടഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടാന ആക്രമണത്തിൽ പ്രദേശത്തെ വിവിധ കർഷകരുടെ കൃഷി മുഴുവനായും നശിച്ചു. കുളിമുള്ളോരത്ത് ഷാജി എന്ന ആളുടെ കൃഷിയിടത്തിൽ 10തവണയാണ് കാട്ടാന ഇറങ്ങിയത്. എല്ലാ തവണയും കൃഷിക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. എന്നാൽ ഇതിനെതിരെ യാതൊരു നടപടിയും വനപാലകർ സ്വീകരിക്കുന്നില്ല എന്നുപറഞ്ഞ് വനപാലകരെ പ്രദേശവാസികൾ തടഞ്ഞു നിർത്തി ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ രാത്രികാല കാവൽ സ്ഥിരപ്പെടുത്താമെന്നും, ഹാങ്ങിങ് ഫെൻസിംഗ് ചെയ്യാമെന്നും ഇതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാമെന്നും വനപാലകർ പ്രദേശവാസികൾക്ക് ഉറപ്പുനൽകി .കര്‍ണാടക വനമേഖലയില്‍ നിന്നെത്തുന്ന കാട്ടാനയാണ് പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. ഫെന്‍സിംഗ് അടക്കം തകര്‍ത്താണ് ആന കൃഷിയിടത്തിലിറങ്ങുന്നത്.
കായ്‌ഫലമുള്ള കവുങ്ങ്, തെങ്ങ്, കുരുമുളക്, വാഴ തുടങ്ങിയ വിളകളെല്ലാം നശിപ്പിച്ചു. മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തിലെ 20 കിലോമീറ്ററോളം വനപ്രദേശമാണ്. അതിൽ 14 കിലോമീറ്ററോളം ഫെൻസിങ് നിർമിക്കാനായി തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു
Leave a Reply