മൈസൂർ- മാനന്തവാടി -കോഴിക്കോട് ദേശീയപാത ബദൽ പാതയെന്ന ആരോപണം അടിസ്ഥാന രഹിതം; കോർഡിനേഷൻ കമ്മിറ്റി
മാനന്തവാടി:മൈസൂരിൽ നിന്ന് മാനന്തവാടി വഴി കോഴിക്കോട്ടേക്ക് ഉള്ള നിർദ്ദിഷ്ട ദേശീയ പാത
പദ്ധതിക്കെതിരെ വയനാട്ടിൽ നിന്ന് തന്നെയുള്ള പ്രചരണം യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും അടിസ്ഥാന രഹിതവുമാണെന്നും മൈസൂർ മാനന്തവാടി കുറ്റ്യാടി ദേശീയ പാത കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ മാനന്തവാടിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേശീയപാതയുടെ വിശദമായ ഡി പി ആർ തയ്യാറാക്കാനുള്ള ദേശീയ പാത അതോറിറ്റിയുടെ തീരുമാനം സ്വാഗതാർഹമാണ്.
വന്യ ജീവി സങ്കേതത്തിലൂടെയാണ് പാത കടന്ന് പോവുന്നതെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്.
NH 275 ൻ്റെ ഭാഗമായ മൈസൂർ മടിക്കേരി റൂട്ടിലെ പെരിയപട്ടണത്തിനടുത്തുള്ള പുട്നഹള്ളിയിൽ നിന്നും ആരംഭിച്ച് വനമേഖല ഒഴിവാക്കി കർണാടകയിലെ കാനൂർ വഴി കുട്ട എത്തി തോൽപ്പെട്ടി, അരണപ്പാറ പനവല്ലി വഴിയാണ് മാനന്തവാടി വഴി കോഴിക്കോട്ടേക്ക് ഉള്ള നിർദ്ദിഷ്ഠ ദേശീയപാത വിഭാവനം ചെയ്തിരിക്കുന്നത്.
രാജ്യത്തെ 44 സാമ്പത്തിക ഇടനാഴികളിൽ ഒന്നായി പ്രഖ്യാപിച്ച ബാംഗ്ളൂർ, മലപ്പുറം ഇടനാഴി ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്, വയനാടിൻ്റെ പൊതു വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതിയാണിത്,
ഒരു റോഡിനും ബദലല്ല ഈ പദ്ധതി, രാത്രിയാത്ര നിരോധനമില്ലാത്ത റോഡ് കൂടിയാണിത്. വനമേഖലയെ പൂർണമായും ഒഴിവാക്കി കൊണ്ടാണ് റോഡ് ക്രമീകരിച്ചിരിക്കുന്നത് പതിറ്റാണ്ടുകളായി വയനാട്ടുകാർ ഉൾപ്പെടെയുള്ളവർ കർണാടകത്തിൽ പോവാനും വരാനും ഉപയോഗിച്ച് വരുന്ന തോൽപ്പെട്ടി കുട്ട മൈസൂർ പാതയുടെ വികസനം സന്തോഷത്തോടെയാണ് വയനാട്ടുകാർ നോക്കി കാണുന്നത്,
ഈ റോഡ് യാഥാർഥ്യമാവുന്നതിനെതിരെ ചില തൽപ്പരകക്ഷികൾ തെറ്റായ പ്രചരണങ്ങൾ അഴിച്ചുവിട്ടിരിക്കുകയാണ്, NH 766 ഉം മാനന്തവാടി വഴിയുള്ള നിർദ്ദിഷ്ഠ ദേശീയപാതയും തമ്മിൽ കൂട്ടികുഴക്കേണ്ടതില്ല, റോഡുകൾ നിരവധി വരട്ടെ, അനാവശ്യമായ ചർച്ചകൾ പദ്ധതിയെ വൈകിപ്പിക്കും, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയും സംസ്ഥാന സർക്കാരും നിർദ്ദിഷ്ഠ ദേശീയപാത പദ്ധതിക്കനുകൂലമായി വേഗത്തിൽ കാര്യങ്ങൾ നീക്കുമ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് ഭൂഷണമല്ല, വയനാടിൻ്റെ വികസനത്തിന് ഒറ്റക്കെട്ടായി മുന്നോട്ട് പോവാൻ എല്ലാ രാഷ്ട്രിയ പാർട്ടികളും ജനപ്രതിനിധികളും തയ്യാറാവണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. കെ ഉസ്മാൻ, കെ എ ആൻ്റണി ,ഇ ജെ ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply