കൽപ്പറ്റ: കേരളത്തിലെ റേഷൻ കാർഡ് ഉടമകളും റേഷൻ വ്യാപാരികളും സംയുക്തമായി മുഖ്യമന്ത്രിയ്ക്ക് ഭീമഹർജി സമർപ്പിക്കും
കൽപ്പറ്റ: കേരളത്തിലെ റേഷൻ കാർഡ് ഉടമകളും റേഷൻ വ്യാപാരികളും സംയുക്തമായി മുഖ്യമന്ത്രിയ്ക്ക് ഭീമഹർജി സമർപ്പിക്കും. 11 മാസമായി വിതരണം ചെയ്ത ഭക്ഷ്യ കിറ്റിന്റെ കമ്മീഷൻ നൽകണം എന്ന് ആവശ്യപെട്ടാണ് ഒക്ടോബർ മാസം ആദ്യം മുഖ്യമന്ത്രിക്ക് ഭീമ ഹർജി സമർപ്പിക്കുന്നത്. ഇതിന്റെ മുന്നോടിയായി 13ന് തിങ്കളാഴ്ച്ച ഒപ്പിടൽ പരിപാടിക്ക് ജില്ലയിൽ തുടക്കം കുറിക്കാൻ കെഎസ്ആർആർഡിഎ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഈ കൊവിഡ് മഹാമാരി കാലത്ത് സ്വന്തം ജീവൻ പോലും നോക്കാതെ സർക്കാരിന്റെ നിർദേശ പ്രകാരം ഒരു പരാതിയും ഇല്ലാതെ കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്തവർ ആണ് റേഷൻ വ്യാപാരികൾ. ഈ കാലയളവിൽ അമ്പത്തിഎട്ടോളം ലൈസൻസികളും സെയിൽസ്മാൻ മാരും കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇവരുടെ കുടുംബത്തിന് ഇതുവരെ ഒരു ധന സഹായവും സർക്കാർ ചെയ്തില്ല. എന്നാൽ എല്ലാ മേഖലയിലും സർക്കാർ ആനുകൂല്യങ്ങൾ നൽകുമ്പോൾ റേഷൻ മേഖലയെ പാടെ അവഗണിക്കുകയാണ്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം ഭീമ ഹർജി മുഖ്യമന്ത്രിയ്ക്ക് നൽകുന്ന ഒക്ടോബർ നാലിന് ജില്ലാ സെക്രട്ടറിയേറ്റ് പടിക്കലും നടക്കുന്ന സമര പരിപാടികൾ വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ബി.ഇസ്മായിൽ, പി.ടി. മാണി, തങ്കപ്പൻ, ക്ലീറ്റസ്, ഹരിഹരസുധൻ, ഗണേശൻ, മായിൻ, ലക്ഷ്മണൻ, കെ.ജെ. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply