പ്രഖ്യാപനത്തിൽ മാത്രമായി എരുമത്തെരുവ് –ചൂട്ടക്കടവ് റോഡ്: കാൽനടയാത്ര പോലും ദുഷ്കരം
പ്രഖ്യാപനത്തിൽ മാത്രമായി എരുമത്തെരുവ് –ചൂട്ടക്കടവ് റോഡ്: കാൽനടയാത്ര
പോലും ദുഷ്കരം
മാനന്തവാടി : നഗരത്തിലെ ഗതാതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട
എരുമത്തെരുവ് –ചൂട്ടക്കടവ് റോഡ് നവീകരണ പദ്ധതി പ്രഖ്യാപനത്തിൽ
ഒതുങ്ങിയെന്ന് ആക്ഷേപം. കാലങ്ങളായി പൂർണ്ണമായും തകർന്ന റോഡ് താൽക്കാലികമായെങ്കിലും ഗതാഗതയോഗ്യമാക്കണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എരുമത്തെരുവിൽ നിന്ന് തുടങ്ങി കണിയാരം ഫാ. ജികെഎം ഹൈസ്കൂളിന് മുന്നിലൂടെ
ചൂട്ടക്കടവിലെത്തി തവിഞ്ഞാൽ റോഡിൽ ചേരുന്ന പാതയാണിത്. മാനന്തവാടി
നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ വാഹനങ്ങളെ വഴി തിരിച്ച് വിടുന്നത് ഇതിലെയാണ്. പ്രളയത്തിൽ മറ്റ് റോഡുകളിൽ ഗതാഗത
തടസ്സമുണ്ടാകുമ്പോൾ വാഹനങ്ങൾ കടന്ന് പോകുന്നതും ഇതുവഴിയാണ്. പ്രളയത്തിൽ
തകർന്ന റോഡുകളുടെ പുനർ നിർമാണത്തിനായി നഗരസഭയിൽ നിന്ന്
തിരഞ്ഞെടുക്കപ്പെട്ട ഇൗ റോഡ് തലശ്ശേരി–കോഴിക്കോട് റോഡുകളെ
ബന്ധിപ്പിക്കുന്ന റിങ് റോഡായും ശുപാർശ ചെയ്യപ്പെട്ടിരുന്നു.റീ ബീൽഡ് കേരളയിൽ ഉൾപ്പെടുത്തി റോഡ് പുനർ നിർമാണത്തിന് 1 57 ലക്ഷം രൂപ
അനുവദിച്ചിരുന്നു. റോഡ് പ്രവർത്തിക്ക് ഫണ്ട് അനുവദിച്ചതിന് ഒ.ആർ. കേളു
എംഎൽഎയ്ക്കും സംസ്ഥാന സർക്കാരിനും അഭിവാദ്യം അർപ്പിച്ച് ബോർഡ് സ്ഥാപിച്ച്
മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടായില്ല. മാനന്തവാടി നഗരത്തിൽ
നിന്നും വിളിപ്പാടകലെ നഗരസഭയിൽ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശത്ത്
കൂടി കടന്ന് പോകുന്നതാണ് ഇൗ റോഡ്. വർഷങ്ങൾക്ക് മുൻപ് ടാറിങ് നടത്തിയതിന്
ശേഷം ഒരു തവണ മാത്രമാണ് അറ്റകുറ്റപണികൾ നടത്തിയത്. വർഷങ്ങളായി ആരും
തിരിഞ്ഞുനോക്കാതെ കിടക്കുന്ന റോഡ് പാടേ തകർന്ന നിലയിലാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കത്തീഡ്രൽ പള്ളി, ഗ്രന്ഥാലയം, ജില്ലാ ജയിൽ, ഒട്ടേറെ കോളനികൾ എന്നിവിടങ്ങളിലേക്ക് എല്ലാം എത്താനുപയോഗിക്കുന്ന റോഡിനാണ് ഇൗ ദുർഗതി. തകർന്ന് കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ
കാൽനടയാത്ര പോലും ദുഷ്ക്കരമാണ്.ഏറെ പ്രധാനപ്പെട്ട ഇൗ റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കാൻ നടപടികൾ
ഉണ്ടാവണമെന്നാണ് ആവശ്യം. റീ ബീൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ
ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് നഗരസഭ. എത്രയും വേഗം
റോഡിനോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാൻ
ഒരുങ്ങുകയാണ് നാട്ടുകാർ.റോഡ് നവീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഒ.ആർ. കേളു എംഎൽഎ
പറഞ്ഞു. ആദ്യ ടെണ്ടർ നടത്തിയെങ്കിലും എടുക്കാൻ ആളുണ്ടായില്ല. റീട്ടെണ്ടർ
നടപടികൾ നടന്ന് വരികയാണ്
Leave a Reply