January 24, 2026

പടിഞ്ഞാറത്തറ -പൂഴിത്തോട് ബദല്‍ റോഡ്‌ കടുത്ത അവഗണനക്കും നീതി നിഷേധത്തിനുമെതിരെ ജനാധിപത്യ കേരള കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ


വയനാട് ജില്ല ഏറെ വര്‍ഷങ്ങളായി നേരിടുന്ന ഗുരുതരമായ ചുരം യാത്രാ കുരുക്കിന് പരിഹാരമെന്ന നിലയില്‍ 1979-ല്‍ ഉയര്‍ന്നു വന്ന ബദല്‍ റോഡ്‌ എന്ന ആശയം  യാതാര്‍ത്ഥ്യമാക്കുന്നതിന് 1994-ല്‍ ആരംഭിച്ച പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ്‌ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതില്‍ കഴിഞ്ഞ 23വര്‍ഷമായി മാറി മാറി വന്ന കേന്ദ്ര സംസ്ഥാന ഗവര്‍മെന്‍റുകളും ജില്ലയില്‍ നിന്നുള്ള എം എല്‍ എ മാരും എം പി മാരും അടക്കമുള്ള ജനപ്രതിനിധികള്‍ പുലര്‍ത്തുന്ന കടുത്ത അവഗണനക്കും നീതി നിഷേധത്തിനുമെതിരെ ജനാധിപത്യ കേരള കോണ്‍ഗ്രസ് വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറ പി.ഡബ്ലു.ഡി ഓഫീസിന് മുമ്പില്‍ പ്രതിഷേധ  മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

നമ്മുടെ രാജ്യത്തെ ഏറെ പിന്നോക്കം നില്‍ക്കുന്ന കാര്‍ഷിക ജില്ലയായ വയനാടിന്‍റെ
സമഗ്ര പുരോഗതിക്കും ടൂറിസം വികസനത്തിനും എന്നും തടസ്സം നില്‍ക്കുന്നത് ബദല്‍ റോഡിന്‍റെ അഭാവവും കര്‍ശനമായ വനനിയമങ്ങള്‍ ആണെന്നും, ആകെ വിസ്തൃതിയുടെ 
35%വനങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന വയനാടിന് വനം നിയമങ്ങളില്‍ ഇളവ് അനുവധിക്കുവാന്‍ കേന്ദ്ര ഗവര്‍മെന്‍റ് തയ്യാറാകണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ്  എ ജെ ജോസഫ്‌ ആവശ്യപ്പെട്ടു.

ദിനം പ്രതി മണിക്കൂറുകളോളം താമരശ്ശേരി ചുരത്തില്‍ കുടുങ്ങി കിടക്കുന്ന യാത്രക്കാരുടെ ദുരിതം കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്ര സംസ്ഥാന ഗവര്‍മെന്‍റുകളും  ജനപ്രതിനിധികളും ജില്ല ഭരണകൂടവും കണ്ണു തുറക്കണമെന്നും പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരം ബദല്‍ റോഡിന്‍റെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് ഈ വര്‍ഷത്തെ കേരള ബട്ജറ്റില്‍ തുക വകയിരുത്തവാന്‍ സംസ്ഥാന ഗവര്‍മെന്‍റ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  പടിഞ്ഞാറത്തറ പി.ഡബ്ലു.ഡി ഓഫീസിന് മുമ്പില്‍ നടത്തിയ സൂചനാ സമരം ഉത്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് വയനാട് ജില്ലയുടെ കലക്ടര്‍മാര്‍ ഈ പാതയുടെ ഡി.പി.ആര്‍. തയ്യാറാക്കി ഗവര്‍മെന്‍റില്‍ സമര്‍പ്പിക്കുക, സര്‍വ്വ കക്ഷി നേതാക്കളുടെയും സമര സമിതി നേതാക്കളുടെയും യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളും ധര്‍ണ്ണയില്‍ ഉന്നയിച്ചു.

താമരശ്ശേരി ചുരം നവീകരണത്തിനു വേണ്ടി രണ്ട് ഏക്കര്‍ വനഭൂമിയുടെ വില വനം വകുപ്പിന് നല്‍കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കുന്നതിനുള്ള നടപടി ക്രമം പൂര്‍ത്തിയായിട്ടുണ്ട്. ദശാബ്ധങ്ങള്‍ക്കും അപ്പുറം1984-ല്‍ റോഡിനു വേണ്ടിയുള്ള 52 ഏക്കര്‍ വനത്തിനു പകരം പടിഞ്ഞാറത്തറ, വെള്ളമുണ്ട, തരിയോട്, തൊണ്ടര്‍നാട് പഞ്ചായത്തുകള്‍ 104ഏക്കര്‍ സ്ഥലം വനം വകുപ്പിന് വിട്ടു നല്‍കിയിട്ടുണ്ട്. ആകെയുള്ള 24.225 കി.മീദൂരത്തില്‍ പ്രധാനമായും വനത്തിലൂടെയുള്ള 8കി.മീ ദൂരം റോഡാണ് നിര്‍മ്മിക്കുവാന്‍ അവശേഷിക്കുന്നത്. കേന്ദ്രത്തില്‍ ഭരണം മാറിയ സാഹചര്യത്തില്‍ ചുരം നവീകരണത്തിന് 2ഏക്കര്‍ നല്കിയതുപോലെ റോഡ്‌ നിര്‍മ്മാണത്തിന് ആവശ്യമായ അനുവാദം  കേരളം കേന്ദ്രത്തിനു അപേക്ഷ നല്‍കിയാല്‍ ലഭിക്കുമെന്നും നേതാക്കള്‍ അവകാശപ്പെട്ടു. അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുന്ന പക്ഷം സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഉപവാസ സമരം, സത്യാഗ്രഹം, സായാഹ്ന ധര്‍ണ്ണകള്‍, നിയമ പോരാട്ടം, ഒപ്പ് ശേഖരണം, മനുഷ്യ ചങ്ങല, ഹര്‍ത്താല്‍, പദയാത്ര തുടങ്ങിയവ സംഘടിപ്പിച്ച് പാത യാഥാര്‍ഥ്യമാകുന്നതുവരെ സമാന ചിന്താഗതിക്കാരായ ജനങ്ങളുമായി സഹകരിച്ച് മുന്നോട്ടു പോകുവാന്‍ തയ്യാറാകുമെന്ന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേരളാ കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് കെ.എ. ആന്‍റണി പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് പി കെ ദേവസ്യ, സെക്രട്ടറി നൂര്‍ദ്ദീന്‍, ഡോക്ടര്‍ ജോണ്‍ ജോസഫ്, കെ.എം, ജോസഫ്, കമല്‍ ജോസഫ്, ഏ.ഒ ജോസഫ്, ടി.പി കുര്യാക്കോസ്‌, Adv.ജോര്‍ജ് വാതുപറമ്പില്‍, വില്‍സണ്‍ നെടുംകൊമ്പില്‍, ജോണ്‍സണ്‍ ഒ ജെ, അഡ്വക്കേറ്റ്  വി.കെ സജി, പൗലോസ്‌ കുരിശിങ്കല്‍, പീറ്റര്‍ മച്ചുകുഴിയില്‍, സുനില്‍ അഗസ്റ്റിന്‍, വി.എം.ജോസ്, അഗസ്റ്റിന്‍ സി ജെ, എബി പൂക്കൊമ്പില്‍, ജിനീഷ് എളംബാശ്ശേരി, സിബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *