ബാങ്ക് ജീവനക്കാരന്റെ മരണത്തിൽ ഒരു മാസമായിട്ടും നടപടിയില്ല: ഗ്രാമപഞ്ചായത്തംഗത്തിനും കർമ്മസമിതി കൺവീനർക്കും ഭീഷണി
ബാങ്ക് ജീവനക്കാരന്റെ മരണത്തിൽ ഒരു മാസമായിട്ടും നടപടിയില്ല: ഗ്രാമപഞ്ചായത്തംഗത്തിനും കർമ്മസമിതി കൺവീനർക്കും ഭീഷണി
മാനന്തവാടി: തവിഞ്ഞാൽ സർവ്വീസ് സഹകര ബാങ്കിലെ ജീവനക്കാരനായിരുന്ന അനിൽ കുമാർ ആത്മഹത്യ ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല. ആരോപണ വിധേയനായ ബാങ്ക് പ്രസിഡണ്ട് പി.വാസുവിനെയും സെക്രട്ടറിയെയും പോലീസ് സംരക്ഷിക്കുകയാണന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും തലപ്പുഴ 44-ൽ നാട്ടുകാർ പ്രകടനം നടത്തി. ഇതിനിടെ നാട്ടുകാർ കൊപ്പം നിന്നതിന് ഗ്രാമപഞ്ചായത്തംഗവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ ഷബിതയെയും സഹോദരനും ആക്ഷൻ കമ്മിറ്റി കൺവീനറുമായ അമൃതരാജിനെയും പി.വാസുവിന്റെ അനുയായികൾ ഭീഷണിപ്പെടുത്തിയതായി ഇരുവരും തലപ്പുഴ പോലീസിൽ പരാതി നൽകി. ഒരാഴ്ച മുമ്പാണ് ഇവർ പരാതി നൽകിയത്. എന്നാൽ ഇതുവരെയും കേസ് എടുത്തിട്ടില്ല. പരാതിക്കാരായ സഹോദരി സഹോദരൻമാരുടെ മൊഴി എടുത്തുവെന്നും അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാനാകില്ലന്നും തലപ്പുഴ എസ്. ഐ. പറഞ്ഞു. സമ്മർദ്ദത്തിന് വഴങ്ങിയാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് കർമ്മ സമിതി ആരോപിച്ചു. യോഗം ചേർന്ന് കൂടുതൽ പ്രക്ഷോഭ പരിപാടികൾ ആലോചിക്കുമെന്ന് കർമ്മ സമിതി ഭാരവാഹികൾ പറഞ്ഞു. പ്രതികൾ സ്ഥലത്തുണ്ടായിട്ടും ഒളിവിലാണന്ന് പോലീസ് പറയുന്നത് സമ്മർദ്ദത്തിന് വഴങ്ങിയാണന്ന് ഇവർ ആരോപിച്ചു. കർമ്മ സമിതി പ്രവർത്തകർക്കെതിരെ പി.വാസുവിന്റെ അനുയായികൾ അപവാദ പ്രചരണങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണന്നും മാവോയിസ്റ്റുകൾക്കും മുതലെടുപ്പിനുള്ള അവസരമാണ് പോലീസ് ഒരുക്കുന്നതെന്നും നാട്ടുകാരും പറഞ്ഞു.
Leave a Reply