അനിൽകുമാറിന്റെ ആത്മഹത്യ ചെയ്ത സംഭവം;സഹപ്രവർത്തകനെ പോലീസ് അറസ്റ്റു ചെയ്തു
മാനന്തവാടി: തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന പി.എം.അനിൽകുമാറിന്റെ (അനുട്ടി) ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹ പ്രവർത്തകനെ പോലീസ് അറസ്റ്റു ചെയ്തു.ബാങ്കിലെ ക്ലർക്ക് വെൺമണി കുറ്റിമാക്കൽ സുനീഷ് (40) നെയാണ് ബുധനാഴ്ച തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.ആത്മഹത്യാ പ്രേരണാകുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്.അതേസമയം അനൂട്ടിയുടെ മരണത്തിൽ പ്രധാനമായും ആരോപണ വിധേയനായ ബാങ്ക് മുൻ പ്രസിഡന്റ് പി.വാസുവിന് ഹൈക്കോടതിയിൽ നിന്ന് ബുധനാഴ്ച മുൻകൂർജാമ്യം ലഭിച്ചിട്ടുണ്ട്.ബാങ്ക്
സെക്രട്ടറി പി.കെ.നസീമയും മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചതിനാൽ അറസ്റ്റ് ഉണ്ടായില്ല.ഇരുവരെയും പ്രതിചേർത്ത് ആത്മഹത്യാ പ്രേരണാകുറ്റത്തിന് നേരത്തെ തന്നെ പോലീസ് കേസെടുത്തിരുന്നു.ഇപ്പോൾ അറസ്റ്റിലായ സുനീഷിനെതിരെ പോലീസ് മുമ്പ് കേസെടുത്തിരുന്നില്ല.
അതുകൊണ്ട് തന്നെ ഇയാൾ
മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നില്ല. ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു സി.പി.എം പ്രവർത്തകനായ അനൂട്ടീയുടെ ആത്മഹത്യ.രക്തം പതിച്ച കത്തുകൾ എഴുതി വെച്ചാണ് വീടിനുള്ളിൽ അനൂട്ടി ആത്മഹത്യ ചെയ്തത്.ഇതിൽ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ കുറിച്ച് വ്യക്തമാക്കിയിരുന്നു.ബാങ്ക് പ്രസിഡന്റായിരുന്ന പി.വാസു, സെക്രട്ടറി പി.കെ.നസീമ, ക്ലർക്ക് സുനീഷ് എന്നിവരുടെ പേരുകളാണ് കത്തുകളിലുണ്ടായിരുന്നത്.പിന്നീട് വലിയ രീതിയിൽ പ്രതിഷേധങ്ങളുണ്ടായി. ബാങ്ക് പ്രസിഡന്റായിരുന്ന പി.വാസുവിനെ പാർട്ടി ചുമതലകളിൽ നിന്നും നീക്കാൻ സി.പി.എം നേതൃത്വം തീരുമാനിച്ചിരുന്നു.ഇതോടെ ഇദ്ദേഹം
ബാങ്ക് പ്രസിഡൻറ് സ്ഥാനത്ത് നിന്നും
രാജിവെയ്ക്കുകയും ചെയ്തിരുന്നു.എന്നാൽ ആരോപണ വിധേയരായവർക്കെതിരെ പോലീസ് നടപടി വൈകിയതോടെ നാട്ടുകാർ കർമ്മസമിതി രൂപവത്കരിച്ച് സമരപരിപാടികൾ നടത്തിയിരുന്നു. ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പോലീസ് സ്റ്റേഷന് മുമ്പിൽ നിരാഹാര സമരം നടത്തുമെന്ന് രണ്ട് ദിവസം മുമ്പ് അനുട്ടിയുടെ ഭാര്യ ബിന്ദു പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു.ഇതോടെയാണ് പോലീസ് അറസ്റ്റ് നടപടികൾ വേഗത്തിലാക്കിയത്.മാനന്തവാടി കോടതിയിൽ ഹാജരാക്കിയ സുനീഷിനെ റിമാന്റ് ചെയ്തു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഇയാളെ മാനന്തവാടി ജില്ലാ ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
Leave a Reply