April 26, 2024

മോദിക്കും ബി.ജെ.പി.ക്കും എതിരെ ആഞ്ഞടിച്ച് പ്രിയങ്ക വയനാട്ടിൽ

0
Img 20190420 Wa0028
സി.വി.ഷിബു.
മാനന്തവാടി: ബി ജെ പിക്കും മോഡി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബി ജെ പിയുടേത് വിഭജന രാഷ്ട്രീയം മാത്രമാണെന്നും ഇന്ത്യ ഉണ്ടാക്കിയ പ്രശസ്തിയും നേട്ടവുമെല്ലാം അവര്‍ ഇല്ലാതാക്കിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വയനാട്ടിലെത്തിയ പ്രിയങ്ക മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്ര മൈതാനിയിലെ  തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. രാജ്യത്തെ സാധാരണക്കാരുടെ കാര്യത്തില്‍ ബി ജെ പിക്ക് താല്‍പര്യമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട് ജനങ്ങള്‍ ഒരുപാട് ദുരന്തങ്ങള്‍ അനുഭവിച്ചതായും പ്രിയങ്ക പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും നല്‍കിയ വാഗ്ദാനം നിറവേറ്റും. കര്‍ഷകരെ മോഡി സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്. മോഡി സര്‍ക്കാര്‍ നിലകൊള്ളുന്നത് തന്നെ രാജ്യത്തെ ചില വ്യക്തികള്‍ക്കുവേണ്ടിയാണെന്നും പ്രിയങ്ക പറഞ്ഞു.
അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ഇന്ത്യയിലെ ജനങ്ങള്‍ ബി ജെ പി സര്‍ക്കാരില്‍ വിശ്വാസവും പ്രതീക്ഷയും വച്ചുപുലര്‍ത്തി. ആ സര്‍ക്കാര്‍, അധികാരത്തിലെത്തിയപ്പോള്‍ തന്നെ ജനങ്ങളുടെ വിശ്വാസം തകര്‍ക്കാന്‍ ആരംഭിച്ചു. അധികാരം അവര്‍ക്കാണെന്നും ജനങ്ങളില്‍ അല്ലെന്നും അവര്‍ വിശ്വസിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാവരുടെയും അക്കൗണ്ടുകളില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്നു പറഞ്ഞ അവര്‍ അത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നു തുറന്നുപറഞ്ഞുവെന്നും പ്രിയങ്ക പറഞ്ഞു.
സഹോദരൻ രാഹുലിന്  വേണ്ടി വോട്ടുതേടാനായി ശനിയാഴ്ച രാവിലെ പ്രിയങ്ക കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന്   ഹെലികോപ്ടര്‍ മാർഗ്ഗം 12 മണിക്ക് ശേഷമാണ്  മാനന്തവാടിയില്‍ എത്തിയത്.എ .ഐ . സി.സി. ,കെ.പി. സി.സി. ,യു.ഡി.എഫ്. ഭാരവാഹികളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളും ചേർന്ന് പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. പതിനായിരങ്ങളാണ് പൊരി വെയിലിലും  പ്രിയങ്കയെ കാണാനും പ്രസംഗം കേൾക്കാനും എത്തിയത്. 
തുടർന്ന് പുൽപ്പള്ളിയിലെ കർഷക സംഗമത്തിലും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *