വീട് നിർമ്മാണം തടഞ്ഞതിനെതിരെ ആദിവാസികൾ നോർത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി
മാനന്തവാടി: വീട് നിർമ്മാണം തടഞ്ഞതിനെതിരെ ആദിവാസികൾ നോർത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി.
തിരുനെല്ലി പഞ്ചായത്തിലെ അരണപ്പാറ മധ്യപ്പാടി കാട്ടുനായ്ക്ക കോളനിയിലെ സുനിത രമേശൻ, ജാനുബാലൻ എന്നിവരുടെ വീട് നിർമ്മാണമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത്. പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരുവർക്കും വീട് അനുവദിച്ചത്.വീടുകളുടെ തറ കെട്ടികഴിഞ്ഞപ്പോഴാണ് കാരണം വ്യക്തമാക്കാതെ നോർത്ത് വയനാട് ഡിഎഫ്ഒ യുടെ നടപടി: വീട് നിർമ്മിക്കാൻ തൊണ്ണുറായിരം രൂപ വീതം ഇരുവർക്കും പഞ്ചായത്ത് ഗഡു അനുവദിക്കുകയും ചെയ്തതാണ്. ഏഴ് കൊല്ലം മുമ്പ് വനം വകുപ്പ് മാറ്റിപ്പാർപ്പിച്ച സ്ഥലത്ത് വീട് നിർമ്മിക്കുന്നതാണ് തടഞ്ഞത്.മൂന്ന് കിലോമീറ്റർ അകലെയുള്ള മല്ലികപ്പാറ കുന്നിലാണ് നേരത്തെ ഇവർ താമസിച്ചിരുന്നത്. വനത്താൽ ചുറ്റപ്പെട്ട മല്ലികപ്പാറയിൽ വന്യമൃഗശല്യം രുക്ഷമായതിനെ തുടന്നാണ് വനം വകുപ്പ് ഇവരെ മധ്യപ്പാടിയിലേക്ക് മാറ്റി പാർപ്പിച്ചത്. ജാനുവിന്റെ ഭർതൃപിതാവ് വെള്ളു ഏഴ് വർഷം മുമ്പ് മല്ലികപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ്.വീടുകൾ തകർക്കുകയുംചെയ്തു.തുടർന്നാണ് വനം വകുപ്പ് ഇവരെ മധ്യപ്പാടിയിൽ തമാസിപ്പിച്ചത്. ജാനുവിനും സുനിതക്കും മറ്റെവിടെയും ഭൂമിയില്ല. മധ്യപ്പാടിയിൽ വനം വകുപ്പ് നൽകിയമൂന്ന് സെന്റ് ഭൂമി മാത്രമാണുള്ളത്.ഇവിടെ കുടിൽ കെട്ടികഴിയുകയായിരുന്ന ഇവർ വീട് നിർമ്മാണത്തിന് പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ധനസഹായം അനുവദിച്ചതോടെയാണ് പണി തുടങ്ങിയത്.
വീട് നിർമ്മാണം തടഞ്ഞതിൽ പ്രതിഷേധിച്ചാണ് ഇരു കുടുംബങ്ങളും ഡി.എഫ് .ഒ. ഓഫീസിന്റെ മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. സമരത്തിന് സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, ജില്ലാ എക്സിക്യുട്ടിവ് അംഗം ജോണി മറ്റത്തിലാനി, മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, ആദിവാസി മഹസഭാ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.മണി, വി.എ.ഗോപി, ദിനേശ്ബാബു, കെ.പി.വിജയൻ,സന്തോഷ് അകൊല്ലി എന്നിവർ നേതൃത്വം നൽകി. നോർത്ത് വയനാട് ഡിഎഫ്‌ഒ ആർ.കീർത്തി നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഒരാഴ്ച്ചക്കുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ച് വീട് നിർമ്മാണത്തിന് അനുമതി നൽകുമെന്ന ഡി.എഫ്. ഒയുടെ ഉറപ്പിലാണ് സമരം തീർന്നത്.
Leave a Reply