ടാക‌്സികളിൽ ജിപിഎസ‌് സംവിധാനം വേണമെന്ന തീരുമാനം പിൻവലിക്കണം
മീനങ്ങാടി.
ഓട്ടോറിക്ഷ ഒഴികെയുള്ള ടാക‌്സി വാഹനങ്ങൾക്ക‌് സിഎഫ‌് എടുക്കാൻ ജിപിഎസ‌് വേണമെന്ന തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന‌് വയനാട‌് ജില്ലാ ഓട്ടോ ടാക‌്സി ലൈറ്റ‌് മോട്ടോർ വർക്കേഴ‌്സ‌് യൂണിയൻ (സിഐടിയു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിൽ നിലവിൽ ഓടുന്ന ടാക‌്സി വാഹനങ്ങൾക്ക‌് ജിപിഎസ‌് ഘടിപ്പിക്കണമെങ്കിൽ 8000 മുതൽ 15000 രൂപവരെ വിലവരും. മോട്ടോർ മേഖലയിൽ വലിയ പ്രതിസന്ധിസൃഷ‌്ടിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്രയും ഭീമമായ തുക മുടക്കാൻ തൊഴിലാളികൾക്ക‌് കഴിയില്ല. പെട്രോളിയം വില വർധന, ഇൻഷൂറൻസ‌് പ്രീയ തുകവർധന ഉൾപ്പെടെ വലിയ പ്രതിസന്ധിയിലാണ‌്. പുതിയ വാഹനങ്ങൾ ജിപിഎസ‌് ഘടിപ്പിക്കുന്നത‌് ഗുണകരമാണ‌്. അതിനെ യൂണിയൻ സ്വാഗതം ചെയ്യുന്നു. പഴയ വാഹനങ്ങളെ ഒഴിവാക്കി ഉത്തരവിറക്കണം. 28ന‌് ട്രാൻസ‌്പോർട‌് കമീഷൻ ഓഫീസിലേക്ക‌് തൊഴിലാളികളുടെ പ്രതിഷേധ മാർച്ച‌് സംഘടിപ്പിക്കും. ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം പിൻവലിക്കുക, ഓട്ടോമീറ്റർ സീൽ ചെയ്യാൻ കാലതാസം നേരിട്ടാൽ 2000 രൂപ പിഴ ഏർപ്പെടുത്തിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സമ്മേളനം സംസ്ഥാന പ്രസിഡന്റ‌് കെ എസ‌് സുനിൽകുമാർ ഉദ‌്ഘാടനം ചെയ‌്തു. പ്രസിഡന്റ‌് കെ എൻ കൃഷ‌്ണൻ അധ്യക്ഷനായി. സെക്രട്ടറി കെ സുഗതൻ റിപ്പോർട്ട‌് അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സിഐടിയു ജില്ലാ പ്രസിഡന്റ‌് വി വി ബേബി, പി ആർ ജയപ്രകാശ‌് എന്നിവർ സംസാരിച്ചു. പി എം സന്തോഷ‌് പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായി കെ എൻ കൃഷ‌്ണൻ(പ്രസിഡന്റ‌്), പി പി ജിനീഷ‌്, ബാബു ഷിജിൽകുമാർ, ബാബു പുൽപ്പള്ളി(വൈസ‌് പ്രസിഡന്റുമാർ), കെ സുഗതൻ(ജന.സെക്രട്ടറി), പി എം സന്തോഷ‌്, കെ എം അബ്ബാസ‌്, പി എ അസീസ‌്(ജോ.സെക്രട്ടറിമാർ), പി ജെ ആന്റണി(ട്രഷറർ) എന്നിവർ സംസാരിച്ചു.
Leave a Reply