മാതാപിതാക്കളുടെ വേര്‍പാടിലും അയൽവാസികളെ കണ്ടെത്താൻ കഴിയാത്ത വേദനയിൽ അംബികയും നെഹ്റുവും.
കൽപ്പറ്റ:
മാതാപിതാക്കളുടെ വേര്‍പാടിലും അയൽവാസികളെ കണ്ടെത്താൻ കഴിയാത്ത വേദനയിലാണ് പുത്തുമലയിലെ അംബികയും സഹോദരൻ നെഹ്റുവും..മേപ്പാടി
പുത്തുമലയില്‍ ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുള്‍പൊട്ടലില്‍ പതിനേഴ് പേരെയാണ് കാണാതായത്. തിരച്ചിലില്‍ ഇവരില്‍ പത്ത് പേരുടെ മൃതദേഹങ്ങള്‍ കിട്ടി. അവരില്‍ രണ്ടുപേര്‍ ദമ്പതികളായ പനീര്‍ശെല്‍വവും ഭാര്യ റാണിയുമായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് അമ്പത്തിയഞ്ച് വര്‍ഷം മുമ്പ് വയനാട്ടിലേക്ക് കുടിയേറിയ ഇവര്‍ ഹാരിസൺ മലയാളം പ്ലാന്റേഷന് കീഴിൽ മേപ്പാടി സെന്‍റിനല്‍ റോക്ക് എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു. മകന്‍ നെഹ്റുവും ഇവരോടൊപ്പമായിരുന്നു താമസം. മറ്റൊരു മകളായ അംബിക തൊട്ടടുത്ത പാടിയിലും. വന്‍തോതിലുണ്ടായ ഉരുള്‍പൊട്ടലില്‍ പനീര്‍ശെല്‍വവും റാണിയും താമസിച്ചിരുന്ന പാടി അപ്പാടെ ഒലിച്ചുപോയി. അത്ഭുതംകൊണ്ടാണ് മകന്‍ നെഹ്റുവും സഹോദരി അംബികയും രക്ഷപ്പെട്ടത്. "അച്ഛനും അമ്മയും പോയി വീടും ഇതുവരെ സമ്പാദിച്ചതത്രയും പോയി. ഉടുതുണിയല്ലാതെ ഇനിയൊന്നും ഞങ്ങള്‍ക്കില്ല". മേപ്പാടി ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ തങ്ങളെ കാണാനെത്തിയ രാഹുല്‍ഗാന്ധിയോട് ഇവര്‍ പറഞ്ഞു. എന്നാല്‍ പിന്നീടുള്ള രാഹുലിന്‍റെ ആശ്വാസവാക്കുകള്‍ തങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നുവെന്ന് അംബിക പറഞ്ഞു.
രക്ഷാപ്രവർത്തകർ നടത്തിയ തിരച്ചിലിൽ റാണിയുടെ ചെറിയ സമ്പാദ്യങ്ങളടങ്ങിയ നാണയ ശേഖരവും മൃതദേഹത്തിനരികിൽ നിന്ന് കണ്ടെത്തിയിരുന്നു. ഈ നാണയ തുട്ടുകളും കുറേ സുഹൃത് ബന്ധങ്ങളും മാത്രം ബാക്കിയാക്കിയാണ് റാണിയും ഭർത്താവും അവരുടെ കൂട്ടുകാരും യാത്രയായത്.
Leave a Reply