നെഹ്റു വിന്റെ ഇന്ത്യയും മോദിയുടെ ഇന്ത്യയും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് മണിശങ്കർ അയ്യർ.
ഇന്ത്യയുടെ വികസനത്തിന് പ്രധാനപങ്ക് വഹിച്ചത് നെഹ്റുവിന്‍റെ ദീര്‍ഘവീഷണം: മണിശങ്കര്‍ അയ്യര്‍
കല്‍പ്പറ്റ: ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ലോകവീക്ഷണവും മതേതര ജനാധിപത്യ നിലപാടുകളും ഇന്ത്യയിലെ വികസനത്തില്‍ സുപ്രധാന പങ്ക് വഹിച്ചതായി മുന്‍കേന്ദമന്ത്രിയും കോണ്‍ഗ്രസ് നേതാവും, ചിന്തകനുമായ മണിശങ്കര്‍ അയ്യര്‍ അഭിപ്രായപ്പെട്ടു. നെഹ്റുവും ഗാന്ധിജിയും, രാജ്യത്തെ ജനങ്ങളെ ഒന്നായി കണ്ടപ്പോള്‍ മോദിയും കൂട്ടരും രാജ്യത്തെ ജനങ്ങളെ രണ്ടായി കാണുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍വമതങ്ങളെയും ആശയധാരകളെയും കൂട്ടിയിണക്കിയാണ് നെഹ്റു ഇന്ത്യയെ മുന്നോട്ടുനയിച്ചത്. എല്ലാ മതങ്ങളെയും അദ്ദേഹം ബഹുമാനിച്ചു. എല്ലാവരെയും തുല്യരായി കണ്ടു. ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ കാഴ്ചപ്പാടിനെ ദുര്‍ബലപ്പെടുത്തുകയാണ് ഇപ്പോഴത്തെ ഭരണാധികാരികള്‍ ചെയ്യുന്നത്. രാജ്യത്തെ നെഹ്റു നല്‍കിയ നിര്‍വചനം എല്ലാവരെയും തുല്യമായി കാണുന്ന ജനാധിപത്യ മതേതര രാജ്യമെന്ന നിലയിലാ ണെന്നും, നെഹ്റു ഇന്ത്യയെ കണ്ടെത്തുകയും, മതേതരത്വവും ജനാധിപത്യവും ഇന്ത്യയുടെ അഹിംസയും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തത് കൊണ്ടാണ് ഇന്ത്യയിന്നും നിലകൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ പല സംസ്ക്കാരങ്ങള്‍ നിലവിലുണ്ടെന്നും, അവയെല്ലാം സംരക്ഷിച്ചുകൊണ്ടാണ് നിലനില്‍ക്കേണ്ടത്. കാശ്മീര്‍ ഗുജറാത്തിനേക്കാള്‍ വിദ്യാഭ്യാസമുള്ള നാടാണ്. കശ്മീരികളോട് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് കടുത്ത അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാറൂഖ് കോളജ് ഓള്‍ഡ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍റെ (ഫോസ) ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച എം ഐ ഷാനവാസ് അനുസ്മരണസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതേതരത്വവും, ജനാധിപത്യവും സംരക്ഷിക്കുവാനുള്ള പോരാട്ടത്തില്‍ മുഖ്യപങ്ക് വഹിച്ച വ്യക്ത്വത്വമായിരുന്നു ഷാനവാസെന്ന് അദ്ദേഹം പറഞ്ഞു. വയനാടിന്‍റെ വികസനകാര്യത്തില്‍ ഷാനവാസ് വഹിച്ച പങ്ക് നിസ്തുലമാണെന്നും മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കി. ഫോസ വയനാട് ചാപ്റ്റബര്‍ പ്രസിഡന്‍റ് പി രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സി കെ ശശീന്ദ്രന്‍ എം എല്‍ എ ഷാനവാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ജില്ലാപ ഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ, കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ്, ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇമ്പിച്ചിക്കോയ, പ്രമുഖ എഴുത്തുകാരന്‍ എ പി കുഞ്ഞാമു, ഫോസ ജോയിന്‍റ് സെക്രട്ടറി പ്രൊഫ. റഹീം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മോയന്‍ കടവന്‍ ചടങ്ങില്‍ രാഹുല്‍ഗാന്ധി എം പിയുടെ സന്ദേശം വായിച്ചു. അഡ്വ. സാദിഖ് നീലിക്കണ്ടി മുഖ്യാഥിതിയെ പരിചയപ്പെടുത്തുകയും, അഡ്വ. മൊയ്തു മുഖ്യാതിഥിയെ പൊന്നാടയണിയിക്കുകയും ചെയ്തു. വി എ മജീദ് ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി അഡ്വ. എം സി എം ജമാല്‍ സ്വാഗതവും, ട്രഷറര്‍ വി സി സത്യന്‍ നന്ദിയും പറഞ്ഞു.
Leave a Reply