വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: രാഹുൽ ഗാന്ധി മടങ്ങിയതിന് പിന്നാലെ പേര്യ 34 ൽ മാവോ സംഘമെത്തി.
മാനന്തവാടി:
പേര്യ 34 ൽ മാവോ സംഘമെത്തി ലഘുലേഖകൾ വിതരണം ചെയ്യുകയും വീടുകളിൽ നിന്നും ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് കൊണ്ടു പോകുകയും ചെയ്തു.ശനിയാഴ്ച രാത്രി 7.45 ഓടെ ചോയിമൂല കുറിച്ച്യ കോളനിയിലാണ് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് അംഗ ആയുധധാരികളായ സംഘമെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ പോലീസ് തയ്യാറായില്ല.
സി.പി.ഐ.മാവോയിസ്റ്റ് കബനി ഏരിയാ കമ്മറ്റിയുടെ പേരിലുള്ള ലഘുലേഖകളാണ് കോളനിയിൽ വിതരണം ചെയ്തത്.നരേന്ദ്ര മോദി അധികാരത്തിൽ എത്തിയ ശേഷം സവർണ്ണ ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ട് പോവുകയാണെന്നും ബ്രാഹ്മണ്യത്തിന് ഡൈനാമിറ്റ് വെക്കാൻ വർഗ്ഗസമരത്തിന് തിരികൊളുത്തുക ഫാസിസ്റ്റ് വിരുദ്ധ ക്യാമ്പേൻ എന്ന തലകെട്ടിലുള്ള ലഘുലേഖയിൽ ബ്രാഹ്മണിക്കൻ ഹിന്ദുത്വ ഫാസിസത്തെ ഈ മണ്ണിൽ കുഴിച്ച് മൂടാൻ വിപ്ലവ ശക്തികളും, ജനാധിപത്യ ശക്തികളും, ആദിവാസികളും, ദളിതുകളും, സ്ത്രീകളും മതന്യൂനപക്ഷങ്ങളും ഒറ്റകെട്ടായി പോരാടുക തുടങ്ങിയവയാണ് എഴുതിയിരിക്കുന്നത്. ചോയി മൂല കോളനിയിലെ മൂന്ന് വീടുകളിലെത്തിയ സംഘം വീടുകളിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അരി ഉൾപ്പെടെയുള്ള സാധനങ്ങും ശേഖരിച്ചാണ് മടങ്ങിയത്.വെള്ളിയാഴ്ച രാത്രിയിൽ ഇവിടെ തന്നെയുള്ള മൊട്ടമ്മൽ കോളനിയിലെത്തിയ സംഘം പണം നൽകി കോളനിക്കാരെ കൊണ്ട് അരി സാധനങ്ങൾ വാങ്ങിച്ചതായും വിവരമുണ്ട്. തലപ്പുഴ പോലീസ് സ്ഥലത്തെത്തി പരിശോധനടത്തുകയും കോളനിക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തങ്കിലും കുടുതൽ വിവരങ്ങൾ പുറത്ത് വിടാൻ പോലീസ് തയ്യാറായില്ല.
Leave a Reply