ഉടലാഴം പ്രേക്ഷകലക്ഷങ്ങളുടെ മനസ്സ് കീഴടക്കുമ്പോഴും നായകൻ മണിയുടെ ആവശ്യം റേഷൻ കാർഡ് മാത്രം.
സി.വി.ഷിബു.
കൽപ്പറ്റ: ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവാണ്. തിയറ്ററുകളിൽ പ്രേക്ഷകലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ഉടലാഴം എന്ന സിനിമയുടെ നായകനാണ്. പുതിയ നാല് സിനിമക്ക് ഓഫർ ലഭിച്ച നവാഗത നടനാണ് .പറഞ്ഞിട്ടെന്തു കാര്യം? നടൻ മണിക്കും കുടുംബത്തിനും ഇപ്പോഴും റേഷൻ കാർഡില്ല .കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 20 തവണയിലധികമെങ്കിലും റേഷൻ കാർഡിന് അപേക്ഷ നൽകിയിട്ടുണ്ടാവുമെന്ന് മണി പറഞ്ഞു. മണി താമസിക്കുന്ന വയനാട് ബത്തേരി ചെതലയം പൂവഞ്ചി കോളനിയിലെ പത്തോളം കുടുംബങ്ങൾക്കും റേഷൻ കാർഡില്ല .കാർഡ് നിഷേധിക്കുന്ന കാരണം പോലും ആർക്കും അറിയില്ല. റോഡും വീടുമെല്ലാം ഉണ്ടങ്കിലും റേഷൻ കാർഡില്ലാത്തതിനാൽ റേഷനരിയില്ല. വലിയ വില നൽകി ടൗണിലെ കടകളിൽ നിന്നാണ് അരി വാങ്ങുന്നത്. ചെതലയത്തെ വനത്തോട് ചേർന്നാണ് പൂവഞ്ചി പണിയ കോളനി. ഈ ആവശ്യത്തിന് ഇനിയാരെയും സമീപിക്കാൻ ബാക്കിയില്ലന്ന് മണി പറഞ്ഞു.
മണി നായകനായി അഭിനയിച്ച ഉടലാഴം എന്ന സിനിമ ഹിറ്റായി ഓടുന്നതിനിടെ സിനിമാ വിശേഷങ്ങളറിയാൻ കോളനിയിലെത്തുന്നവരോടാണ് മണി തന്റെ സമൂഹത്തോടുള്ള അനീതിക്കെതിരെ പ്രതികരിച്ചത്. മോഹൻലാലിനൊപ്പം അഭിനയിച്ച ഫോട്ടോ ഗ്രാഫർ എന്ന സിനിമയിലൂടെയാണ് മണി സിനിമാരംഗത്തേക്ക് വരുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ബാല താരത്തിനുള്ള അവാർഡ് ലഭിച്ചു. പിന്നീട് സിനിമയുമായി അകന്നു കഴിഞ്ഞ മണി കർണാടകയിലെ ഇഞ്ചിപ്പാടങ്ങളിലെ കൂലിപ്പണിക്കിടയിൽ നിന്നാണ് ഉടലാഴത്തിന്റെ നായകനായെത്തുന്നത്.
രാജുവിന്റെയും നഞ്ചിയുടെയും മകനായ മണി ഭാര്യ പവിഴം മക്കളായ മനീഷ, അനഘ, മീനുക്കുട്ടി എന്നിവർക്കും മുത്തശ്ശിക്കും ഒപ്പമാണ് പൂവഞ്ചി കോളനിയിൽ താമസിക്കുന്നത്.
Leave a Reply