March 29, 2024

രാത്രിയാത്രാ നിരോധനം: പുതിയ സത്യവാങ്മൂലത്തിലൂടെ കേരളാ സര്‍ക്കാര്‍ വീണ്ടും വയനാടിനെ വഞ്ചിക്കുന്നതായി ആക്ഷന്‍ കമ്മിറ്റി.

0
ബത്തേരി:
രാത്രിയാത്രാ നിരോധന കേസില്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യാന്‍ പോകുന്ന പുതിയ സത്യവാങ്മൂലത്തിലൂടെ കേരളാ സര്‍ക്കാര്‍ വീണ്ടും വയനാടിനെ വഞ്ചിക്കുന്നതായി നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി.  വയനാട്ടിലെ ജനപ്രതിനിധികളുമായി ആലോചിച്ചേ സത്യവാങ്മൂലം ഫയല്‍ ചെയ്യൂ എന്ന് ഉറപ്പു നല്‍കിയതനുസരിച്ച് 12.12.2019 ന് വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗം ഗതാഗത വകുപ്പ് മന്ത്രി സി.കെ.ശശീന്ദ്രന്‍ വിളിച്ചുചേര്‍ത്തിരുന്നു.  എന്നാല്‍ യോഗം ചേരുന്നതിന് 2 ദിവസം മുമ്പുതന്നെ ബദല്‍പാതക്ക് അനുകൂലമായി കേരളാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് ജനങ്ങളെ ഇളിഭ്യരാക്കിയതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.  ഇതിനെത്തുടര്‍ന്നാണ് പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.  ഈ സത്യവാങ്മൂലത്തിന്‍റെ കരട് പുറത്തായപ്പോഴാണ് ആദ്യ സത്യവാങ്മൂലത്തേക്കാള്‍ ഗുരുതരമായ പിഴവുകള്‍ പുറത്താവുന്നത്.  
7.8.2019 ന്‍റെ ഉത്തരവില്‍ രാത്രിയാത്രാ നിരോധനം തുടരണമന്നും ബദല്‍ പാത മാത്രമേ പരിഗണിക്കൂ എന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.  സുപ്രീം കോടതി ഉത്തരവിന്‍റെ മറവില്‍ കുട്ട-ഗോണിക്കുപ്പ ബദല്‍ പാത നേടിയെടുക്കാനുള്ള ആസൂത്രിത നീക്കമാണ് പുതിയ സത്യവാങ്മൂലത്തിലൂടെ കേരളാ സര്‍ക്കാര്‍ നടത്തുന്നത്.  കല്‍പ്പറ്റ-മാനന്തവാടി-കുട്ട-ഗോണിക്കുപ്പ-മൈസൂര്‍ റോഡിനെ രണ്ടു വിധത്തില്‍ അവതരിപ്പിച്ച് ഇത് വനമില്ലാത്ത പാതയാണെന്ന് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.  ബദല്‍ പാതയായി നിര്‍ദ്ദേശിക്കാവുന്ന കല്‍പ്പറ്റ-മാനന്തവാടി-ബാവലി-മൈസൂര്‍ റോഡ് വനത്തിലൂടെ യാണെന്ന് പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നു.  എന്നാല്‍ കല്‍പ്പറ്റ-മാനന്തവാടി -കുട്ട-ഗോണിക്കുപ്പ-ഹുന്‍സൂര്‍-ബാംഗ്ലൂര്‍ റോഡും കല്‍പ്പറ്റ-പനമരം-പയ്യമ്പള്ളി- കാട്ടിക്കുളം-കുട്ട-ഗോണിക്കുപ്പ-ഹുന്‍സൂര്‍-ബാംഗ്ലൂര്‍ റോഡും വനമില്ലാത്ത പാതയാണ് എന്നാണ് പുതിയ സത്യവാങ്മൂലത്തില്‍ നിര്‍ദ്ദേശിക്കുന്നത്.  മാനന്തവാടി-ബാവലി- മൈസൂര്‍ റോഡ് നിലവില്‍ രാത്രിയാത്രാ നിരോധനമുള്ള പാതയാണ്.  നിലവിലെ ബദല്‍പാതയെ വനമില്ലാത്ത പാതയെന്ന് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച് അതിനെ സ്ഥിരപ്പെടുത്താനുള്ള ഗൂഡനീക്കമാണ് വീണ്ടും നടത്തുന്നത്.  ദേശീയപാത 766 ല്‍ പാത 8 കി.മി വയനാട് വന്യജീവി സങ്കേതത്തിലും 24 കി.മി ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലുമാണെന്നും സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നു.  
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കുടകു വഴി മൈസൂറിലേക്കുള്ള നാലുവരിപ്പാതക്കുവേണ്ടി ദേശീയപാത 766 അടച്ചുപൂട്ടി പുതിയ ബദല്‍ റോഡ് കൊണ്ടുവരാനുള്ള ആസൂത്രിത നീക്കമാണ് കേരളാ സര്‍ക്കാറിനെ സ്വാധീനിച്ച് ഒരു ലോബി നടത്തിക്കൊണ്ടിരിക്കുന്നത്.  നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിച്ചതും തലശ്ശേരിയില്‍നിന്ന് കുടകു വഴി മൈസൂറിലേക്ക് റയില്‍പാത കൊണ്ടുവന്ന് കണ്ണൂര്‍ വിമാനത്താവളത്തിന് സൗകര്യമൊരുക്കാനായിരുന്നു.  വയനാട്ടുകാരെ വഞ്ചിക്കുന്ന ഈ നടപടികള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയരണമെന്ന് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.  
അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, എം.എ.അസൈനാര്‍, ലക്ഷ്മണ്‍ദാസ്, ജേക്കബ് ബത്തേരി, പി.വൈ.മത്തായി, ജോസ് കപ്യാര്‍മല, സി.കെ.ഹാരിഫ്, അബ്ദുള്‍ റസാഖ്, അനില്‍, ഇ.പി.മുഹമ്മാദലി, മോഹന്‍ നവരംഗ് എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *