വെള്ളമുണ്ട ഒഴുക്കൻമൂല – ചെറുകര ആറുവാൾ റോഡിനോട് അധികൃതർക്ക് അവഗണന: കർമ്മ സമിതി രൂപീകരിച്ചു.
വെള്ളമുണ്ട ഒഴുക്കൻമൂല – ചെറുകര ആറുവാൾ റോഡിനോട് അധികൃതർക്ക് അവഗണന. വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ റോഡായിട്ടും ഫണ്ടുകൾ അനുവദിക്കുന്നതിൽ ഒരു പരിഗണനയും ലഭിക്കുന്നില്ലന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
എട്ട് പതിറ്റാണ്ടിലധികം പഴക്കമുള്ളതും ആയിരകണക്കിന് കുടുംബങ്ങളുടെ പ്രധാന റോഡുമാണ് വെള്ളമുണ്ട പഞ്ചായത്തിലെ ഒഴുക്കൻമൂല ചെറുകര റോഡ്. കുറ്റ്യാടിയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വെള്ളമുണ്ട എട്ടേ നാലിൽ നിന്ന് തരുവണയിൽ പോകാതെ പടിഞ്ഞാറത്തറക്കും കൽപ്പറ്റക്കും എളുപ്പത്തിൽ പോകാവുന്ന റോഡാണിത്. പൊതു മരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്നും ബൈപ്പാസായി പരിഗണിക്കുമെന്നും പലതവണ പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ യാതൊരു നീക്കവുമുണ്ടായില്ല. എം എൽ.എ. എം.പി. ഫണ്ടുകളും ലഭിക്കാറില്ല. മൂന്ന് കിലോമീറ്റർ മാത്രം വരുന്ന റോഡ് വീതി കൂട്ടി നിർമ്മിച്ചാൽ പതിനായിര കണക്കിന് വാഹനങ്ങൾക്കും യാത്ര കാർക്കും അത് വലിയ നേട്ടമായിരിക്കും. ഇപ്പോൾ അറ്റകുറ്റപ്പണിക്കായി കുറച്ച് തുക അനുവദിച്ചിട്ടുണ്ടങ്കിലും അത് ഫലപ്രദമല്ലന്ന് നാട്ടുകാർ പറഞ്ഞു.
ഒഴുക്കൻ മൂല – ചെറുകര റോഡിനോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് ഒഴുക്കൻ മൂല സർഗ്ഗ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ കർമ്മ സമിതി രൂപീകരിച്ചു.
ചെയർമാനായി പി.വി. ജോസിനെയും കൺവീനറായി എം.ഐ. ജോൺസനെയും സി.വി.ഷാജു, ബൈജു എ.ജി., പി.ജെ. വിൻസന്റ് , അഡ്വ. എ.വർഗീസ്, ജോയി മാക്കിയിൽ ജോയി പുതുപ്പള്ളിൽ , കടാം കുളം , ഫിലിപ്പ് കിളിയമ്പ്രായിൽ, ടി.ജെ.ജോസ്, വി.പി. പ്രേമൻ, ബാബു പുത്തൻ പുര, പി.ടി.സഭാഷ് , എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. കർമ്മസമിതി രൂപീകരണ യോഗത്തിൽ സർഗ്ഗ ഗ്രന്ഥാലയം പ്രസിഡണ്ട് അഡ്വ.എ. വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ടി. സുഭാഷ് പ്രമേയം അവതരിപ്പിച്ചു.
പി.ജെ. വിൻസന്റ്, പി.ടി. ജോസ്, പി.വി. ജോസ് എം. .പ്രേമൻ തുടങ്ങിയവർ പ്രസംഗിച്ചു.
ആദ്യ ഘട്ടത്തിൽ
റോഡിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ടിന് നിവേദനം നൽകും. ഫലമുണ്ടായില്ലങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനാണ് തീരുമാനം.
Leave a Reply