കാസർകോട്ടുനിന്ന് കന്യാകുമാരിയിലേക്ക് ഒരു കാൽനടയാത്ര ….!
കാസർകോട്ടുനിന്ന് കന്യാകുമാരിയിലേക്ക് ഒരു കാൽനടയാത്ര ….!
കൽപ്പറ്റ: വേറിട്ട സഞ്ചാര രീതിയിലൂടെ കാസർകോട്ടുനിന്ന് കന്യാകുമാരിയിലേക്ക് നടന്ന് യാത്ര ചെയ്യുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശികളായ യുവാക്കൾ ശ്രദ്ധ നേടുന്നു. ‘കേട്ടറിഞ്ഞ നാട്ടിലൂടെ കണ്ടറിയാൻ ഒരു കാൽനടയാത്ര’ എന്ന പേരിൽ സംഘടിപ്പിച്ച യാത്ര
വയനാട്ടിലെത്തി നിൽക്കുകയാണ്. 20കാരായ മലപ്പുറം കുറ്റിപ്പുളി സ്വദേശി സഫ്വാൻ , കിഴക്കേ പാണ്ടിക്കാട് സ്വദേശി സഹദ് എന്നിവരാണ് കാൽനടയായി സഞ്ചാരത്തിനിറങ്ങിയിരിക്കുന്നത്. കേരളത്തിലെ മുഴുവൻ ജില്ലകളെയും തൊട്ടറിഞ്ഞ്, വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചാണ് യാത്ര.
ആഗസ്റ്റ് ഒന്നിന് കാസർകോട്ടുനിന്ന് തുടങ്ങിയ യാത്രയിൽ ശനിയാഴ്ചയാണ് ഇരുവരും ജില്ലയിലെത്തിയത്. ഞായറാഴ്ച മാനന്തവാടി തലപ്പുഴയിൽ വിശ്രമത്തിലായിരുന്ന ഇവർ തിങ്കളാഴ്ച കൽപ്പറ്റയിലാണ് താമസിച്ചത്. ഒരു മാസംകൊണ്ട് കന്യാകുമാരിയിലെത്തുമെന്നാണ് പ്രതീക്ഷ.
സമൂഹമാധ്യമങ്ങളിലൂടെ നടന്നുനീങ്ങുന്ന പാതകൾ ഓരോന്നും പോസ്റ്റ് ചെയ്യുമ്പോൾ പ്രദേശത്തുള്ളവർ തേടിയെത്തി ഭക്ഷണവും താമസസൗകര്യവും ഒരുക്കാറുണ്ടെന്ന് ഇവർ പറയുന്നു. ജില്ലയിൽ ഉള്ളവർ നല്ല രീതിയിൽ സഹായിച്ചെന്നും മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനം നൽകിയെന്നും ഇവർ പറയുന്നു. വ്യാഴാഴ്ച രാത്രി കണ്ണൂർ കൂത്തുപറമ്പ് പൊലീസാണ് ഇവർക്ക് സൗജന്യ താമസ സൗകര്യമൊരുക്കിയത്. വയനാട്ടിലെത്തിയപ്പോൾ ആദ്യ ദിവസം തലപ്പുഴയിൽ മാധ്യമ പ്രവർത്തകനായ ഹാഷിം മുഹമ്മദിൻ്റെ വീട്ടിലും രണ്ടാം ദിവസം കൽപ്പറ്റയിലെ മാധ്യമ പ്രവർത്തകനായ പി.എസ്.അർജുൻ്റെ റൂമിലുമാണ് താമസ സൗകര്യമൊരുക്കിയത്.
മുമ്പ് സൈക്കിളിൽ ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് കാൽനടയാത്ര നടത്തുന്നത്. മഞ്ചേരി ഏറനാട് നോളജ് സിറ്റിയിലെ ബിരുദ വിദ്യാർഥികളാണ് ഇരുവരും.
കന്യാകുമാരിയെന്ന ദൗത്യം പൂർത്തിയായാൽ ഒരിടവേളക്ക് ശേഷം ലഡാക്കിലേക്ക് നടക്കാനാണ് ഇരുവരുടെയും തീരുമാനം.
Leave a Reply