നാട്ടികഴിഞ്ഞയുടൻ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
പുൽപ്പള്ളി: ചേകാടി പാടത്ത് ഞാറ് നട്ട് ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ കാട്ടാനയുടെ തേർവാഴ്ച. ബാവലി വനത്തിൽ നിന്നു ചേകാടി പാലം കടന്നെത്തിയ മൂന്ന് ആനകളാണ് താഴശേരി ഭാഗത്തു വ്യാപക കൃഷിനാശമു ണ്ടാക്കിയത്. വാഴയും നാലേക്കർ നെൽക്ക്യഷിയും നശിപ്പിച്ചു. ഗോത്രവിഭാഗക്കാർ സ്വന്തം സ്ഥലത്തും പാട്ടസ്ഥലത്തും ഇറക്കിയ കൃഷിയാണ് ആനക്കൂട്ടം നശിപ്പിച്ചത്. തോണിക്കടവ് ശ്രീനിവാസ്, രഘു, കാളൻ, മാരൻ, മച്ചിമുല വെള്ളു, സുബ്രഹ്മണ്യൻ എന്നിവരുടെ കൃഷിയാണു നശിച്ചത്.
നട്ടതിന്റെ പിറ്റേന്ന് താഴശേരി, പുഞ്ചക്കൊല്ലിയിൽ വാസു, ബാലൻ എന്നിവരുടെ നെൽകൃഷി ആന നശിപ്പിച്ചു.
നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ട ചേകാടിയിൽ വന്യമൃഗശല്യം പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ വേണമെന്ന് പഞ്ചായത്ത് അംഗം തോണിക്കടവ് രാജു ആവശ്യപ്പെട്ടു. നാട്ടുകാരുടെയും വനംവകുപ്പിന്റെയും സജീവ ഇടപെടലുകളെ തുടർന്നു കഴിഞ്ഞ വർഷം കാര്യമായ നാശമില്ലാതെ നെല്ല് കൊയ്തെടുക്കാൻ കഴിഞ്ഞു. ജലസേചന പദ്ധതിയുണ്ടാക്കിയെങ്കിലും ആന, പന്നി ശല്യം മൂലം പുഞ്ചകൃഷി നടത്താൻ കർഷകർ മടിക്കുന്നു. നടീൽ മുതൽ കൊയ്ത്ത്കാലം വരെ പാടത്ത് കാവലിരിക്കേണ്ട അവസ്ഥയിലാണ് കർഷകർ. കൃഷിനാശമുണ്ടായവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും പ്രദേശത്ത് വാച്ചർമാരെ നിയമിക്കുമെന്നും കൃഷിനാശം വിലയിരുത്തിയ ഡപ്യൂട്ടി റേഞ്ച് ഓഫിസർ ബി.പി.സുനിൽ കുമാറിന്റെ നേതൃത്വത്തിലെത്തിയ വനപാലക സംഘം ഉറപ്പു നല്കി.
Leave a Reply