നിയോജകമണ്ഡലത്തിലെ വന്യമൃഗ ശല്യത്തിന് അമ്പത് ലക്ഷം രൂപ അനുവദിക്കും: അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ
കൽപ്പറ്റ: വയനാട് ജില്ലയില്‍ രൂക്ഷമായിട്ടുള്ള വന്യമൃഗ ആക്രമണങ്ങള്‍ തുടര്‍ക്കഥയാ വുകയാണ്. മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ തുടങ്ങിയ പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങള്‍ വന്യജീവികളുടെ വിഹാരകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ആനകളുടെ മൃഗീയാക്രമണത്തില്‍ കര്‍ഷക തൊഴിലാളികള്‍ ദാരുണമായി അടുത്തിടെ മരണപ്പെടുകയുണ്ടായി. കൂടാതെ കോടികളുടെ കൃഷി നാശവും, വസ്തുവ കകള്‍ക്കുള്ള നാശനഷ്ടവും സാധാരണക്കാരായ വയനാട്ടിലെ കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിന് അഡ്വ. ടി. സിദ്ധിഖ് എം.എല്‍എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും, ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥരുടേയും അടിയന്തര യോഗം മേപ്പാടി ഗ്രാമപഞ്ചായത്തില്‍ വെച്ച് ചേര്‍ന്നു. രണ്ട് ദിവസം മുന്‍പ് താഞ്ഞിലോട് പ്രദേശത്ത് കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിനായി നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് റോഡ് ഉപരോധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എം.എല്‍.എ യോഗം വിളിച്ച് ചേര്‍ത്തത്.
പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ആനകളും, വന്യമൃഗങ്ങളും നാട്ടിലൂടെ സൈ്വര്യവിഹാരം നടത്തുകയാണ്. ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാര്‍ വകുപ്പുകളും, സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
നിയോജകമണ്ഡലത്തിലെ മേപ്പാടി, മൂപ്പൈനാട.് ചോലാടി, ചെല്ലങ്കോട്, ആനടിക്കാപ്പ്, ആനകാപ്പ്, കാന്തന്‍പാറ, ചിത്രഗിരി, അരപ്പറ്റ, അട്ടമല, ചൂരല്‍മല, കള്ളാടി ചുളിക്ക, ചോലമല, എരുമക്കൊല്ലി, കോട്ടനാട്, പുഴമൂല, കുന്നമ്പറ്റ, ആനപ്പാറ, തളിമല, വൈത്തിരി തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാനകളെ ഭയന്ന് നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണുള്ളത്. നിരവധി കര്‍ഷക തൊഴിലാളികളും, ആദിവാസികളും, കൂലിപ്പണിക്കാരും അവരുടെ ദൈന്യംദിന ജീവിതമാര്‍ഗം വഴിമുട്ടി പ്രയാസമനുഭവിക്കുകയാണ്. ഇവര്‍ക്ക് ആശുപത്രി സംബന്ധമായ കാര്യങ്ങള്‍ക്കും, ഇതര സര്‍ക്കാര്‍ സ്ഥാപ നങ്ങളിലും, സ്‌കൂളുകളിലും മറ്റും ബന്ധപ്പെടുന്നതിന് കഴിയാത്ത അവസ്ഥയാണുള്ളത്.
പ്രസ്തുത യോഗത്തില്‍ ഇതു സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ റെയ്ഞ്ചര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. ഈ മാസം 28 ന് കാര്യങ്ങള്‍ വിലയിരുത്താന്‍ യോഗത്തില്‍ തീരുമാനമായി. ശല്യക്കാരനായ ചുള്ളിക്കൊമ്പനെ മയക്കുവെടി വെച്ച് തുരത്തുന്ന കാര്യങ്ങള്‍ ആലോചിക്കുവാന്‍ തീരുമാനിച്ചു ഈ വരുന്ന ഞായറാഴ്ച താഞ്ഞിലോട് നിന്നും എളമ്പലേരി മലയിലേക്ക് കടത്തിവിടുന്നതിനും തീരുമാനിച്ചു. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വന്യമൃഗശല്യമുള്ള പ്രദേശങ്ങളില്‍ ഫെന്‍സിങ്ങ് നടത്തുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ അടിയന്തരമായി നീക്കിവെക്കുമെന്നും, വയനാട് പാക്കേജില്‍ ഫെന്‍സിംഗിന് വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ തലത്തില്‍ അടിയന്തരമായി ഇടപെടുമെന്നും യോഗം ഉദ്്ഘാടനം ചെയ്ത്‌കൊണ്ട് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ
പറഞ്ഞു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അധ്യക്ഷത വഹിച്ചു. സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. രജ്ജിത്ത്കുമാര്‍, മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ ഷെമീര്‍, മേപ്പാടി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സിറാജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ, രാജു ഹെജമാഡി, ആര്‍. ഉണ്ണികൃഷ്ണന്‍, വി.എന്‍ ശശീന്ദ്രന്‍, അബ്ദുള്‍ അസീസ്, സുനീറ, ജോബിഷ് കുര്യന്‍, അജ്മല്‍ സാജിദ്, ടി.ഹംസ, ബി.സുരേഷ് ബാബു, ആക്ഷന്‍ കമ്മിറ്റി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply