ദേഹത്ത് സ്റ്റാമ്പ് പതിച്ച സംഭവം: ബിജെപി നിലപാട് വ്യക്‌തമാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്
കൽപ്പറ്റ: ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ട് കർണാടകയിലേക്ക് പോയ കർഷകരുടെ ദേഹത്ത് സ്റ്റാമ്പ് കുത്തിയ സംഭവത്തിൽ ബിജെപി നിലപാട് വ്യക്‌തമാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ സംഭവം കർഷകരോടും ജില്ലയിലെ ജനങ്ങളോടുമുള്ള കടുത്ത അവഹേളനമാണ്. ക്വാറന്റൈൻ മുദ്ര എന്നപേരിൽ നടത്തിയ ഈ അപരിഷ്‌കൃത ചാപ്പകുത്തൽ സംഭവം മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തമായി ഇടപെട്ടതിനാലാണ് നിർത്തിക്കാൻ സാധിച്ചത്. കർണാടകം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ നടപടി കാടത്തമാണ്. തൊട്ടതിനെല്ലാം കേരളത്തെ കുറ്റപ്പെടുത്തുന്ന ബിജെപി ദേശിയ നേതാക്കൾ ഉൾപ്പടെയുള്ളവർ കർണാടക ബിജെപി സർക്കാരിന്റെ ഈ അപരിഷ്‌കൃത സമീപനത്തിൽ നയം വ്യക്തമാക്കണം. വിഷയത്തിൽ രാഹുൽഗാന്ധിയും മറുപടി പറയണം. വയനാട് പാർലമെന്റംഗമായ രാഹുൽഗാന്ധി വിഷയത്തിൽ സ്വീകരിക്കുന്ന മൗനം കോൺഗ്രസ് നിലപാടാണൊ എന്നും കോൺഗ്രസ് വ്യക്‌തമാക്കണമെന്നും സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
Leave a Reply