കൽപ്പറ്റ: പൂതമല കോളനിക്കാരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി
കല്‍പ്പറ്റ: മേപ്പാടി ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ ഉള്‍പ്പെട്ട പൂതമല കോളനിവാസികളുടെ വീടുകളുടെ പ്രവർത്തി പൂര്‍ത്തിയായതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അറിയിച്ചു. കാരാപ്പുഴ ഡാമിന്റെ ബെല്‍റ്റ് ഏരിയുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുകയും. വീടുകളുടെ തറയുടെ പണി പൂര്‍ത്തിയാക്കിയതിന് ശേഷം വര്‍ഷങ്ങളായി പ്രവര്‍ത്തി നിര്‍ത്തിവയ്ക്കുകയും ചെയ്ത പദ്ധതിയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്ത് പൂതമല കോളനി സന്ദര്‍ശിക്കുന്ന സമയത്താണ് ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത്. വീടുപണി നടത്തുന്നതിനു വേണ്ടി നിലവിലുണ്ടായിരുന്ന വീടുകള്‍ പൊളിച്ചു മാറ്റിയതിനെ തുടര്‍ന്ന് ഷെഡ്ഡുകളില്‍ ആയിരുന്നു താമസിച്ചുകൊണ്ടിരുന്നത്. പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ വര്‍ഷങ്ങളോളം കഴിയുന്നത് വലിയ ബുദ്ധിമുട്ടാണ് കോളനിക്കാര്‍ക്ക് ഉണ്ടായിരുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതല ഏറ്റെടുത്തതിന് ശേഷം അന്നത്തെ വയനാട് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയുമായി ഈ വിഷയം സംസാരിക്കുകയും പട്ടികവര്‍ഗ ഉദ്യോഗസ്ഥരുടെയും, കാരാപ്പുഴ ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും പ്രശ്‌ന പരിഹാരത്തിന് ശ്രമം ആരംഭിക്കുകയും തുടര്‍ന്ന് അവരുടെ വീടുപണി പൂര്‍ത്തിയാക്കുന്നതിനുവേണ്ട പ്രശ്‌നങ്ങള്‍ ഓരോന്നായി പരിഹരിക്കുകയും ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാരാപ്പുഴ ഇറിഗേഷന്‍ വകുപ്പിന്റെ ഭാഗം തടസങ്ങള്‍ ആദ്യഘട്ടത്തില്‍ അവസാനിപ്പിക്കുകയും. രണ്ടാമതായി പട്ടികവര്‍ഗ വകുപ്പ് അവര്‍ക്ക് അനുവദിച്ച തുകയില്‍ നിന്നും തറപണി കഴിഞ്ഞതിനു ശേഷമുള്ള തുക സ്‌പെഷ്യല്‍ കേസായി പരിഗണിച്ച് കൊണ്ട് അവര്‍ക്ക് അനുവദിക്കുന്നതിനുള്ള ധാരണ ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് പണി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തുകയും ചെയ്തു. കുടുംബശ്രീയാണ് വീടുകളുടെയും പണി പൂര്‍ത്തിയാക്കിയത്. കാരാപ്പുഴ ബെല്‍റ്റ് ഏരിയുമായി ബന്ധപ്പെട്ട് ആറ് മീറ്റര്‍ ഉയരത്തില്‍ മുകളില്‍ മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കാവൂ എന്നുള്ളതാണ് ഇറിഗേഷന്‍ വകുപ്പിന്റെ നിലപാട്. അതുകൊണ്ട് തന്നെ നിരവധി ആദിവാസി ഭവനങ്ങള്‍ക്ക് ഇത് കാരണം പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ബെല്‍റ്റ് ഏരിയക്ക് ആറ് മീറ്റര്‍ മുകളില്‍ മാത്രമേ വീടുപണികള്‍ നടത്താവൂ എന്നതറിയാതെ തറ പണി ആരംഭിക്കുകയും അതിനുശേഷം അരമതില്‍ ഇല്ലെന്നുള്ള കാരണത്താല്‍ വീടുപണി പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വീടുപണി പാതിവഴിയില്‍ ആയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി കൊണ്ട് വീടുപണി പൂര്‍ത്തിയാക്കുകയും ആദിവാസി ഭവന പദ്ധതി തുടങ്ങുന്നത് മുമ്പ് തന്നെ സ്ഥലപരിശോധന നടത്തി തര്‍ക്കമുള്ള ഭൂമിയാണെങ്കില്‍ അത് മാറ്റി നല്‍കാന്‍ നടപടി സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ ഇനി തുടര്‍ന്നങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply