മാവോയിസ്റ്റ് ഭീഷണിക്കിടയിലും വയനാട്ടിൽ കനത്ത പോളിംഗ്: 80 ശതമാനം കവിഞ്ഞു.
.
സി.വി.ഷിബു.
കൽപ്പറ്റ: കേരളത്തിൽ ഏറ്റവും കുടുതൽ സ്ഥാനാർത്ഥികളും ഏറ്റവും കുറവ് വോട്ടർമാരും ഉള്ള പാർലമെന്റ് മണ്ഡലമായ വയനാട്ടിൽ വോട്ട് ബഹിഷ്കരണ ആഹ്വാനവും മാവോയിസ്റ്റ് ഭീഷണിയും നിലനിൽക്കെ കനത്ത പോളിംഗ് .
പുതുതായി വോട്ടര്‍പട്ടികയില്‍ ഇടംനേടിയവരുള്‍പ്പെടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ 13,57,819 വോട്ടര്‍മാരാണുള്ളളത് . ഇവരിൽ 80 ശതമാനം പേർ വോട്ടു ചെയ്തതായാണ് പ്രാഥമിക വിവരം. .
വോട്ടര്‍മാരില്‍ 7,63,642 പേരും വയനാടിനു പുറത്തുള്ള നാലു നിയോജക മണ്ഡലങ്ങളിലുള്ളവരാണ്. 5,94,177 വോട്ടര്‍മാരാണ് വയനാട്ടില്‍. ഇതില്‍ 2,93,666 പുരുഷന്മാരും 3,00,511 സ്ത്രീകളുമുണ്ട്. ലോക്സഭാ മണ്ഡലത്തില്‍ ആകെ 6,73,011 പുരുഷ വോട്ടര്‍മാരും 6,84,807 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. രാവിലെ എഴുമുതലാണ് വോട്ടിംഗ് ആരംഭിക്കുന്നത്. ജില്ലയിലെ എല്ലാ ബൂത്തുകളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സേനകളുടെ വിന്യാസങ്ങളും 23 പോളിങ് സ്‌റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനങ്ങളും പൂര്‍ത്തിയായിരുന്നു. വൈകിട്ട് ആറ് മണിക്ക് മുമ്പായി ക്യൂവില്‍ ഇടം നേടിയ എല്ലാ വർക്കും വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചു. ഇടക്ക് വൈകുന്നേരം നാല് മണിയോടെ കനത്ത മഴ പെയ്തെങ്കിലും പോളിംഗ് ശതമാനം കുറച്ചില്ല. കഴിഞ്ഞ തവണ 71. 95 ശതമാനമായിരുന്നു വയനാട് മണ്ഡല
ത്തിൽ പോളിംഗ്.
ലോക്‌സഭ തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാന്‍ ജില്ലയില്‍ രണ്ടായിരത്തോളം സേനാഗംങ്ങള്‍ സജ്ജരായി. തിങ്കളാഴ്ച രാവിലെ തന്നെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ പോളിങ് സ്‌റ്റേഷനുകളുടെ നിയന്ത്രണം സേനകളേറ്റെടുത്തു. കേരള പൊലീസിനെ കൂടാതെ തമിഴ്‌നാട് പൊലീസും ജില്ലയിലെത്തിയിട്ടുണ്ട്. അതിര്‍ത്തി സംരക്ഷണ സേന, ഇന്‍ഡോടിബറ്റന്‍ അതിര്‍ത്തി സേന എന്നിവരടക്കം അഞ്ച് കമ്പനി കേന്ദ്രസേനയും സുരക്ഷ ഒരുക്കാനായി ഉണ്ടായിരുന്നു പ്രശ്‌നബാധിത പ്രദേശങ്ങളിലടക്കം വിവിധ വിഭാഗങ്ങളിലെ സായുധ സേനാഗംങ്ങളുടെ നേതൃത്വത്തില്‍ പട്രോളിങും ശക്തമാക്കിയിട്ടുണ്ട്. ജില്ലയുടെ അതിര്‍ത്തികളെല്ലാം മുഴുവന്‍ സമയ നിരീക്ഷണവും ശക്തമാക്കിയിരുന്നെങ്കിലും തലപ്പുഴ മക്കി മലയിൽ മാവോയിസ്റ്റ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. . വോട്ടെടുപ്പ് പൂര്‍ത്തിയാക്കി വോട്ടിങ് സാമഗ്രികള്‍ തിരിച്ച് കളക്ഷന്‍ സെന്ററിലെത്തിക്കുന്നതു വരെ പഴുതടച്ച സുരക്ഷയാണ് പൊലീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നത്. .
വയനാട് ജില്ലയില്‍ 72 പ്രശ്‌നബാധിത ബൂത്തുകളാണ് കണ്ടെത്തിയിരുന്നത് ' . ഇവിടങ്ങളിലെല്ലാം നിരീക്ഷണം ഏകോപിപ്പിക്കാന്‍ മൈക്രോ ഒബ്‌സര്‍മാരേയും നിയമിച്ചിരുന്നു. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 23 പോളിങ് സ്‌റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് നടത്തി. . ജില്ലയില്‍ ആകെ 575 പോളിങ് ബുത്തുകളിലായി 5,94,177 സമ്മതിദായകരാണുള്ളത്
പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി
മാനന്തവാടി : ലോകസഭ തിരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലത്തിൽ പല ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി.തരുവണ ഗവ.ഹൈസ്കൂളിലെ 139-ാം നമ്പർ ബൂത്തിൽ രാവിലെയും ഉച്ചക്കും വൈകുന്നേരവുമായി നാല് തവണയാണ് യന്ത്രം കേടായത്.അഞ്ചര മണിക്കൂറോളം പലതവണകളായി വോട്ടിംഗ് തടസപ്പെട്ടു.വൈകുന്നേരവും വോട്ടിംഗ് തടസപ്പെട്ടതോടെ വോട്ടർമാർ ബഹളമുണ്ടാക്കി. രാത്രി വൈകിയാണ് ഇവിടെ വോട്ടിംഗ് അവസാനിച്ചത്.തിരുനെല്ലി പഞ്ചായത്തിലെ ചെമ്പക മൂല 43-ാം നമ്പർ ബൂത്തിൽ രാവിലെ ഒന്നേകാൽ മണിക്കൂറും വാളാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 11-ാം നമ്പർ ബൂത്തിൽ ഒരു മണിക്കൂറും തൃശ്ശിലേരിയിലെ 39, 40 ബൂത്തുകളിൽ അരമണിക്കൂർ വീതവും ചേലൂരിലെ 47 ബൂത്തിൽ 15 മിനിറ്റും കോറോത്തെ 106 നമ്പർ ബൂത്തിൽ ഒരു മണിക്കൂറുമാണ് പോളിംഗ് തടസപ്പെട്ടത്.തൊണ്ടർനാട് പഞ്ചായത്തിലെ കരിമ്പിൽ പോളിംഗ് സാവധാനത്തിലായത് പരാതിക്കിടയാക്കി. 1162 വോട്ടർമാരുള്ള ഇവിടെ ഉച്ചയായിട്ടും 345 പേർക്ക് മാത്രമാണ് വോട്ട് ചെയ്യാനായത്. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് സബ് കലക്ടർ ഇടപ്പെട്ട് വേഗത്തിലാക്കിയെങ്കിലും വോട്ടിംഗ് സമാപിച്ച സമയം കഴിഞ്ഞ് ഒരു മണിക്കൂറോളം ആളുകൾ വോട്ടു ചെയ്യാൻ ഇവിടെ ക്യൂവിലുണ്ടായിരുന്നു. ഏഴേകാലോടെ 973 പേർ ഇവിടെ പോട്ട ചെയ്തു.
വയനാട്ടിലെ പ്രമുഖരെല്ലാം ഉച്ചയ്ക്ക് മുൻപ് തന്നെ വോട്ട് രേഖപ്പെടുത്തി
രാജ്യസഭാഅംഗം എം പി വീരേന്ദ്രകുമാർ രാവിലെ 10 .30 ന് കൽപ്പറ്റ എസ്കെ.എം.ജെ ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും സംസ്ഥാനത്ത് എൽഡിഎഫിന് മുൻതൂക്കം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സി .കെ ശശീന്ദ്രൻ എം.എൽ.എ മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. കുടുംബത്തോടൊപ്പം എത്തിയാണ് ശശീന്ദ്രൻ വോട്ട് ചെയ്തത്.
ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ്കുമാർ കൽപ്പറ്റ എസ്കെഎംജെ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. കുടുംബത്തോടൊപ്പം എത്തിയാണ് ശ്രേയാംസ്കുമാർ വോട്ട് ചെയ്തത്.
ഐ.സി ബാലകൃഷ്ണൻ എം എൽ എ വാളാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പന്ത്രണ്ടാം നമ്പർ ബൂത്തിൽ വോട്ട് രേഖപെടുത്തി .
മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു കാട്ടിക്കുളം എടയൂർകുന്ന് 42-ാം ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
മുൻമന്ത്രി പി .കെ. ജയലക്ഷ്മി വാളാട് എടത്തന ഗവ. ട്രൈബൽ സ്കൂളിലെ പത്താം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
സിവിൽ സർവീസ് പരീക്ഷ റാങ്ക് ജേതാവ് ശ്രീധന്യ സുരേഷ് ഇടിയംവയൽ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
(ഫോട്ടോ: മാവോയിസ്റ്റ് സാന്നിധ്യമുള്ള മേപ്പാടിക്കടുത്ത ചിത്രഗിരി ഗവ: എൽ.പി. സ്കുളിൽ സേനാ കാവലിൽ പോളിംഗ് നടക്കുന്നു. ) ,
Leave a Reply