മാനന്തവാടിയിൽ നിർമിച്ച് നൽകിയത് രണ്ടായിരം വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുകൾ
മാനന്തവാടിയിൽ നിർമിച്ച് നൽകിയത് രണ്ടായിരം വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുകൾ
നിഷ മാത്യു.
മാനന്തവാടി: നഗരത്തിലെ ഇൻറർനെറ്റ് കഫെയിൽ നിന്ന് നിർമ്മിച്ചു നൽകിയത് രണ്ടായിരത്തോളം വ്യാജ ആർ.ടി.പി.സി ആർ. സർട്ടിഫിക്കറ്റുകൾ.രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞദിവസമാണ് മാനന്തവാടി ഗാന്ധി പാർക്കിലെ ഇൻ്റർനെറ്റ് കഫേയിൽ പോലീസ് റെയ്ഡ് നടത്തിയത്. 750 രൂപക്ക് സ്വകാര്യ ലാബിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് 200 രൂപക്കാണ് സംഘം നൽകിയത്. അന്യസംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റായ ആർ.ടി.പി.സി.ആർ നിർബന്ധമാണ്. അതിർത്തി ചെക്ക് പോസ്റ്റിൽ ഇത് കാണിച്ചാലേ കടന്ന് പോകാൻ കഴിയൂ. സാധരണ പരിശോധന നടത്തി 24 മണിക്കൂർ കഴിഞ്ഞേ സർട്ടിഫിക്കറ്റ് ലഭിക്കൂ. എന്നാൽ ഒറിജിനിലിനെ വെല്ലുന്ന ,ബാർകോഡ് സംവിധാനമടക്കമാണ് കഫേയിൽ നിന്ന് നൽകിയത്. അന്യസംസ്ഥാന യാത്ര സ്ഥിരമായി നടത്തുന്ന സംഘങ്ങളും ഇതിന് പിന്നിലുണ്ടോയെന്ന് പരിശോധിച്ച് വരുന്നു.
സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ വ്യാജ സർട്ടിഫിക്കറ്റുകൾ സഹിതം പിടിയിലായ സ്ഥാപന ഉടമ അഞ്ചാംമൈൽ കണക്കശ്ശേരി റിയാസ് ഇപ്പോൾ റിമാൻഡിലാണ്. ഇവിടുന്ന് പിടിച്ചെടുത്ത കംപ്യൂട്ടർ ഹാർഡ് ഡിസ്ക് തുടർന്ന് പരിശോധിച്ചപ്പോഴാണ് വലിയതോതിലുള്ള തട്ടിപ്പ് പുറത്തുവന്നത്. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കൂടുതൽ പരിശോധനയ്ക്കായി അയച്ചു. വിദഗ്ധരുടെ സഹായം പോലിസ് തേടിയിട്ടുണ്ട്.
Leave a Reply